തൃശൂർ: ചാനൽ ചർച്ചയിൽ തന്നെ ഭീകരവാദി എന്ന് വിളിച്ചുവെന്ന് പറഞ്ഞ് കെ.ടി ജലീൽ എംഎൽഎ പങ്കുവെച്ച ഫേയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.ഗോപാലകൃഷ്ണൻ. നിയമസഭാ സാമാജികൻ എന്ന പദവിയുടെ സംസ്കാരം കാത്തുസൂക്ഷിക്കാൻ അറിയാത്ത വ്യക്തിയാണ് കെ.ടി ജലീൽ എന്ന് ഗോപാലകൃഷ്ണൻ തുറന്നടിച്ചു. പണ്ടെപ്പോഴോ മനസ്സിൽ ഇടംപിടിച്ച മൗദുദിസത്തിന്റ രാഷ്‌ട്ര വിരുദ്ധത അഞ്ചാം പത്തിയായി ജലീലിൽ തലപൊക്കുന്നു എന്നും രാഷ്‌ട്രത്തിന്റെ അഖണ്ഡതയേയും അസ്മിതയെയും തകർക്കാൻ ശ്രമിക്കുന്നവരെ ഭീകരവാദി എന്ന് പറയേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കശ്മീരിലെ വിഘടനവാദികളുടെ ഭാഷയാണ് കാശ്മീരിൽ വച്ച് ജലീൽ ഉപയോഗിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കെ.ടി ജലീൽ സമർത്ഥനായ ഒരു രാഷ്‌ട്രീയക്കാരനാണ്. അധ്യാപകനും ഒരു നിയമസഭാ സാമാജികനും ആണ്. എന്നാൽ ഈ പദവികളുടെ സംസ്കാരം കാത്തുസൂക്ഷിക്കാൻ ജലീലിന് കഴിയുന്നില്ല. പണ്ടെപ്പോഴോ മനസ്സിൽ ഇടംപിടിച്ച മൗദുദിസത്തിന്റ രാഷ്‌ട്ര വിരുദ്ധത അഞ്ചാം പത്തിയായി അദ്ദേഹത്തിൽ തലപൊക്കുന്നു. ഇതിനോടാണ് എന്റെ വിയോജിപ്പ്. താങ്കളെ രാഷ്‌ട്രീയമായി ഇല്ലാതാക്കാനുള്ള തന്ത്രപരമായ കൗശലത്തോടെ വി.ടി. ബൽറാം നടത്തിയ അഭ്യർത്ഥന താങ്കൾ സമർത്ഥമായി നിരസിച്ചത് കണ്ടപ്പോൾ വാസ്തവത്തിൽ എനിക്കും നിരാശ തോന്നി. താങ്കൾ എനിക്കെതിരെ കേസ് കൊടുക്കണമായിരുന്നു. ഭീകരവാദി ആര് എന്ന ചോദ്യത്തിന് ഉത്തരം കൃത്യമാണ്. രാഷ്‌ട്രത്തിന്റെ അഖണ്ഡതയേയും അസ്മിതയെയും തകർക്കാൻ ശ്രമിക്കുന്നവരാണ് ഭീകരവാദികൾ. കശ്മീരിലെ വിഘടനവാദികളുടെ ഭാഷയാണ് കശ്മീരിൽ വെച്ച് താങ്കൾ ഉപയോഗിച്ചത്. പിന്നീട് താങ്കൾ അത് പിൻവലിച്ചു. ഇപ്പോൾ താങ്കൾ പറയുന്നു വാദിയായ പ്രതിയായോ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിന് കോടതിയിൽ പോകുവാൻ ഉത്കണ്ഠയുണ്ടന്ന്.
ഇത് കൂടുതൽ അപകടകരമായ പ്രസ്താവനയാണ്. രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനത്തിനെതിരായിട്ടുള്ള ഈ പ്രസ്താവന രാജ്യവിരുദ്ധമല്ല എന്ന് പറയാൻ കഴിയുമോ?. ഇന്ത്യക്കാരനായി ഈ നാട്ടിൽ മരിക്കാനും സ്വർഗത്തേക്കാൾ മഹത്തരമാണ് ഇന്ത്യയെന്നും താങ്കൾ പറയുന്നു. താങ്കളുടെ വാക്കുകൾ മുഖവിലക്കെടുക്കുന്നതിന് മുമ്പ് താങ്കളുടെ മനസ്സിലെ മൗദൂദിസം താങ്കൾ ഉപേക്ഷിക്കണം. ജിന്ന അടക്കം പല തീവ്രവാദികളും ഇന്ത്യയിൽ ജീവിക്കണമെന്ന് പറഞ്ഞവരാണ്. പക്ഷേ അവർ കാണുന്ന ഇന്ത്യ ഇസ്ലാമിക് രാജ്യമാണ്. ഭാരതത്തിന്റെ പൈതൃകത്തെ അവർ അംഗീകരിക്കുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളെ അവർ ബഹുമാനിക്കുന്നില്ല. ഇതുതന്നെയാണ് താങ്കളുടെയും താൽപര്യമെന്ന് വ്യക്തമാണ്. താങ്കൾക്ക് രാഷ്‌ട്രീയമായി ആരേയും വിമർശിക്കാം എന്നാൽ രാഷ്‌ട്രത്തിന്റെ അസ്മിതയെയും പാരമ്പര്യത്തെയും നികൃഷ്ടമായി കാണുന്നതും ഒരു പ്രത്യേക മത വിഭാഗത്തിനു വേണ്ടി വാദിക്കുന്ന കലാപകാരികൾക്ക് പിന്തുണ കൊടുക്കുന്നതും ഒരു കാരണവശാലും ഇന്ത്യക്കാരനായി ജീവിക്കാൻ അർഹതയുള്ളവർക്ക് യോഗ്യമല്ല.
മതമാണോ രാഷ്‌ട്ര സംസ്കാരമാണോ വലുത് എന്ന് ചോദിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് കെന്നടിയുടെ ഉത്തരം സ്പഷ്ടമായിരുന്നു. രാഷ്‌ട്രം തന്നെ എന്നതായിരുന്നു ഉത്തരം. ഈ ചോദ്യമാണ് താങ്കളുടെ മുന്നിലേക്ക് ഞാൻ വയ്‌ക്കുന്നത്. ഞാനും എന്റെ പ്രസ്ഥാനവും ഈ ചോദ്യത്തിന് ഉത്തരമായി പറയുക രാഷ്‌ട്രം എന്ന് മാത്രമാണ്. പക്ഷേ, താങ്കളുടെ ഉത്തരം മതം എന്ന് തന്നെയായിരിക്കും. താങ്കളുടെ ഇതുവരെയുള്ള പ്രവർത്തി കാണിക്കുന്നത് അതാണ്. ഞാൻ ഭീകരവാദിയല്ല എന്ന് താങ്കൾ ആവർത്തിക്കുമ്പോഴും താങ്കളുടെ മനസ്സിലെ മൗദൂദിസം ഓരോദിവസം പുറത്ത് ചാടുന്നു എന്നതാണ് യാഥാർത്ഥ്യം. ഈ കാര്യം താങ്കൾ മനസ്സിലാക്കിയാൽ ഒരു ഭരണഘടന സ്ഥാപനങ്ങൾക്ക് മുന്നിലും വാദിയായോ പ്രതിയായോ താങ്കൾക്ക് പോകേണ്ടതില്ല. അല്ലങ്കിൽ ജീവിതം മുഴുവൻ ഉത്കണ്ഠയിൽ കഴിയേണ്ടി വരുമെന്നത് സ്വാഭാവികം- എന്ന് ബി.ഗോപാലകൃഷ്ണൻ ഫേയ്സ്ബുക്കിൽ കുറിച്ചു.















