മലയാളത്തിലെ സ്തോത്രസാഹിത്യശാഖയ്‌ക്ക് അനല്പമായ സംഭാവനകളാണ് കുമാരനാശാനിൽനിന്നു ലഭിച്ചത്. ചിന്തോദ്ദീപകങ്ങളായ സൂര്യബിംബങ്ങൾ സ്തോത്രകാവ്യങ്ങളിലെമ്പാടുമുണ്ട്. ആത്മബോധാത്മകമായ ആനന്ദസ്വരൂപത്തെ സൂര്യപ്രകാശമായി ‘നിജാനന്ദവിലാസ’ത്തിൽ കവി അവതരിപ്പിക്കുന്നു. അവിദ്യ അന്ധകാരമാണെന്നും വിദ്യ ജ്ഞാനപ്രകാശമാണെന്നുമുള്ള ആർഷചിന്ത തന്നെയാണ് കവി കൈക്കൊള്ളുന്നത്. ഗുരൂപദേശത്തിൽനിന്നാണ് ആത്മജ്ഞാനസിദ്ധി എന്ന സങ്കല്പത്തെ കുമാരനാശാൻ സ്വീകരിച്ചത്.
“ബോധാചാര്യക്കഴൽ ചെങ്കമലമതിനടി-
ക്കാണു നിർവാണലോകം”
എന്ന പരാമർശത്തിൽ ഇതു വ്യക്തമാകുന്നു. ജ്ഞാനത്തിന്റെ നിറകുടമായ ഗുരുവിന്റെ ദിവ്യസാന്നിദ്ധ്യം തന്നെ തമസ്സകറ്റാൻ പര്യാപ്തമാണ്.
കുമാരനാശാനെ സംബന്ധിച്ചിടത്തോളം പ്രകാശബിംബമായ സൂര്യൻ, ജ്ഞാനം, ജ്ഞാതാവ്, ജ്ഞേയം എന്നീ ഭേദമറ്റ് ഏകമാത്രമായ അവസ്ഥയിലേക്കു തന്നെ നയിക്കുന്ന ആദിമഹസ്സാണ്. പ്രപഞ്ചാധാരമായി വർത്തിക്കുന്ന ഊർജസ്രോതസ്സായ ഈ ആദിമഹസ്സിനെ, ദാനം ദാനം പ്രപഞ്ച പ്രകൃതി സകലവും ദാനുമദ് ഭാനുവിങ്കൽ ദർശിച്ച് കൃതാർത്ഥനാവുകയാണു കവി. കാന്തിമാനായ സൂര്യദേവനിൽ ആനന്ദസ്വരൂപമായ സത്യം കുടികൊള്ളുന്നു വെന്ന വിശ്വാസം കൂടുതൽ സ്പഷ്ടമാക്കിക്കൊണ്ട്,
“വിണ്ണും വിണ്ണെന്നു ചൊല്ലും പടി വിരിവിൽ വളർ-
ന്നുള്ള വിശ്വപ്രപഞ്ച-
ക്കണ്ണിൽക്കാണായ കാന്തക്കതിരൊളിയതിനും
കാതലാണെന്റെ ദൈവം”
എന്ന് അസന്ദിഗ്‌ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട് കവി. വിശ്വപ്രപഞ്ചത്തിന്റെ ചക്ഷുസ്സായിട്ടാണ് ഇവിടെ സൂര്യനെ വർണിച്ചിട്ടുള്ളത്. സൂര്യന്റെ രശ്മീജാലത്തിൽ ജഗദീശചൈതന്യം കണ്ടെത്തുകയും അതിലൂടെ തന്റെ ദൈവികസങ്കല്പം സ്ഫുടംചെയ്തു വിശദീകരിക്കുകയുമാണിവിടെ. യോഗികളുടെ മനസ്സിനെ താമരയായും ആ ഹൃദയപത്മത്തെ നിത്യമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബോധപ്രകാശമായി സൂര്യനെയും ‘നിജാനന്ദവിലാസ’-ത്തിൽ കുമാരനാശാൻ ചിത്രീകരിക്കുന്നുണ്ട്. ചിദാകാശത്തിൽ ആത്മാനന്ദമാകുന്ന തേൻ നിറഞ്ഞൊഴുകുന്ന താമരപ്പൂവായി യോഗികളുടെ മനസ്സിനെയും, ആ ചിത്തത്തിൽ നിത്യമായ പകലിനു നിദാനമായ വെളിച്ചമായി സൂര്യനെയും രൂപണം ചെയ്തതും ഇതേ ആസ്തിക്യബോധത്തിന്റെ സ്വാധീനതയാലാണ്.
‘ഭക്തവിലാപ’ത്തിൽ കരകവിയുന്ന ദുഃഖസമുദ്രത്തിൽ ആണ്ടുപോയ തന്നെ അതിയായ വാത്സല്യത്തോടെ കരകയറ്റിയ ശ്രീനാരായണഗുരുദേവനെ കവി സ്തുതിക്കുന്നുണ്ട്. ‘ബോധാന്ധകാരമിഹിരൻ’ എന്നാണ് ഗുരുവിന് കുമാരനാശാൻ നല്കിയ വിശേഷണം. ഗുരുസങ്കല്പത്തെ സൂര്യബിംബത്തിലൂടെ ധ്വനിസാന്ദ്രമായി വിശദീകരിക്കുവാൻ കുമാരനാശാൻ താത്പര്യപ്പെട്ടിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ വിശേഷണം. ആദിനായകനായും ജ്യോതിസ്വരൂപമായും ഗുരുവിനെ തുടർന്നും വിശേഷിപ്പിച്ചിട്ടുണ്ട് കുമാരനാശാൻ.
‘ദേവീസ്തോത്ര’ങ്ങളിൽ നാശമറ്റ ബ്രഹ്മവിളക്ക് എന്ന കല്പന പലവുരു കടന്നുവരുന്നുണ്ട്. മായയുടെ പ്രേരണയാൽ ഉടലെടുക്കുന്ന കർമജ്ഞാനങ്ങളാകുന്ന രണ്ടു ദളങ്ങൾ ഈ വിളക്കിനുണ്ടെന്നും കവി സൂചിപ്പിക്കുന്നു. ദുഃഖബാധയേല്ക്കാത്ത സംശുദ്ധചിത്തത്തിൽ വിളങ്ങിനിൽക്കുന്ന ജ്യോതിസ്വരൂപത്തെ പരാശക്തിരൂപത്തിൽ കവി വന്ദിക്കുന്നു. മനസ്സിലെ സകലവിധമായ ആധികളുമകറ്റി ചിദാകാശത്തിൽ നടനംചെയ്യുന്ന ശിവനെ കീർത്തിക്കുന്ന ‘മിശ്രസ്തോത്ര’ങ്ങളിൽ അംഭോജബാന്ധവനായി സൂര്യൻ കടന്നുവരുന്നതു കാണാനാവും. സൂര്യനിൽ വെയിലെന്നപോലെ ശിവനിൽ ആദിപരാശക്തി നിലകൊള്ളുന്നുവെന്ന് കവി പറയുന്നുണ്ട്. ഉമാമഹേശ്വരസങ്കല്പത്തിന്റെ അഭിന്നഭാവം ധ്വനിപ്പിച്ചുകൊണ്ട് ‘അംഭോജബാന്ധവനിലാതപരാജിപോലെ’ എന്നു കല്പിച്ചപ്പോൾ കവി അദ്വൈതസങ്കല്പത്തെത്തന്നെയാണ് സ്തോത്രങ്ങളിലും പിന്തുടരുന്നത് എന്നു വ്യക്തമാകുന്നു.
‘ശാംകരശതക’ത്തിൽ ശിവനെ സ്തുതിക്കുന്നിടത്തും സൂര്യബിംബത്തെയാണ് ആശാൻ സമാശ്രയിക്കുന്നത്. ശിവനെ,
“പാരം പുകഴ്ന്നൊരരിമത്തിരുനീറണിഞ്ഞു
ധാരാധരാന്തരിത സൂര്യനെന്നതുപോലെ”
എന്നാണുപമിക്കുന്നത്.
മേഘംകൊണ്ടു മറഞ്ഞ സൂര്യനെന്നപോലെ ഭസ്മംകൊണ്ടു മൂടിയ ശിവൻ തിളങ്ങുന്നുവെന്നാണ് കവികല്പന. ശിവന്റെ ചെന്തീമിഴിയുടെ ജ്വലനശക്തിയും സംഹാരഭാവവും കൃത്യമായി ഇവിടെ വ്യക്തമാക്കുന്നു. സൂര്യനെയും ശിവനെയും ഏകീഭവിപ്പിച്ച് അവതരിപ്പിച്ച രീതിതന്നെ പുതുമയാർന്നതാണ്. സംഹാരസൂര്യസങ്കല്പവും സംഹാരരുദ്രസങ്കല്പവും സമന്വയിപ്പിച്ചാണ് മൗലികമായ ഈ ബിംബകല്പന കുമാരനാശാൻ സാധ്യമാക്കിയത്. ഇതേ സ്തോത്രത്തിൽത്തന്നെ കോടിസൂര്യന്മാർ ഒന്നിച്ചുദിച്ച തേജസ്സാണ് ശിവനുള്ളതെന്നും സൂചിപ്പിക്കുന്നുണ്ട്. ആകാശം, വായു, അഗ്നി, വെള്ളം, ഭൂമി, ഹോതാവ്, ചന്ദ്രൻ എന്നിവയ്‌ക്കൊപ്പം ശിവന്റെ അവയവമായും സൂര്യനെ ‘ശാംകരശതക’ത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
‘പരമപഞ്ചക’ത്തിലും ‘ശിവസുരഭി’യിലും പരമാണുവിന്റെ മൂലജ്യോതിസ്സ് എരിഞ്ഞുകവിഞ്ഞ് ഭൂതസമൂഹത്തെ അതിക്രമിച്ചു പ്രകാശിക്കുന്നതായി വർണിക്കുന്നുണ്ട്. ഈ സ്തോത്രങ്ങളിൽ തിരിയില്ലാതെ കത്തുന്ന എരിവിളക്ക് എന്ന കല്പന ആവർത്തിതബിംബങ്ങളായി പ്രത്യക്ഷപ്പെടുന്നതു കാണാം. ദീപം കുമാരനാശാന്റെ സ്തോത്രങ്ങളിലൊക്കെത്തന്നെ ഈശ്വരപ്രതീകങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ‘ശിവസുരഭി’യിൽ ഈ പ്രകാശചിഹ്നത്തെ,
“ഖദ്യോതകാന്തിവടിവേ കതിരേ കലർന്ന
ഛദ്ദീപമേ! ഹൃദയമേ! ഹിതമേ! തൊഴുന്നേൻ”
എന്ന വരികളിലൂടെ വ്യക്തമായിത്തന്നെ കാട്ടിത്തരുന്നു.
‘ശിവദ്ധ്യാനവിംശതി’യിൽ ശിവരൂപവർണന നടത്തുന്ന സന്ദർഭത്തിലും സൂര്യംബിംബം സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. ശിവചൈതന്യത്തോട്,
“ചേലൊത്ത താടി ചുഴലും തവ വക്ത്രകാന്തി
മൂലത്തോടും മമ ഹരിക്കണമന്ധകാരം
കാലത്തു നീലനിറമാമുദയാചലത്തിൻ
മേലെത്തിടും മിഹിരമണ്ഡലമെന്നപോലെ”
എന്നാണ് കവിയുടെ പ്രാർത്ഥന.
ഇതിൽ ശിവവദനത്തെ സൂര്യമണ്ഡലത്തോടുപമിച്ചിരിക്കുന്നു കവി.
സൂര്യസ്തവങ്ങളെന്നു പേരിട്ടുവിളിക്കാവുന്ന കൃതികളൊന്നും തന്നെ കുമാരനാശാൻ രചിച്ചിട്ടില്ല. എന്നിരുന്നാലും സ്തോത്രകാവ്യങ്ങളിൽ പലതിലും സൂര്യനെക്കുറിച്ചുള്ള ആദരവും ഭക്തിയും കലർന്ന പരാമർശങ്ങൾ ധാരാളം കടന്നുവരുന്നുണ്ട്. ആത്മീയചൈതന്യത്തെ കുറിക്കുവാനും ഗുരുസങ്കല്പത്തെ ആവിഷ്കരിക്കുവാനും പ്രപഞ്ചവിധാനത്തെ വ്യക്തമാക്കുവാനും സ്തോത്രങ്ങളിൽ ശ്രമിക്കുമ്പോഴൊക്കെ പ്രകാശബിംബങ്ങൾ വന്നു നിറയുന്നുണ്ട്. വേദോപനിഷത്തുകളിലും പുരാണങ്ങളിലും സൂര്യനുമായി ബന്ധപ്പെട്ടു സൂചിതമായ സങ്കല്പങ്ങൾ കുമാരനാശാൻ ഔചിത്യപൂർവ്വം സ്വാംശീകരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ സ്തോത്രകാവ്യങ്ങളിലൊക്കെത്തന്നെ സൂര്യാസ്പദമായ ഒരു പ്രകൃതിദർശനവും കണ്ടെത്താനാവുന്നു. പ്രകൃത്യുപാസന ഈശ്വരോപാസനയുടെ തലത്തിലേക്ക് ഉയരുന്ന വേളയിലൊക്കെ കേവലമൊരു പ്രകൃതിപ്രതിഭാസത്തിന്റെ നിലവിട്ട് പ്രത്യക്ഷദൈവതമായി സൂര്യൻ സ്തോത്രങ്ങളിൽ ജ്വലിച്ചുനിൽക്കുന്നുണ്ട്. സൗരയൂഥത്തിന്റെ വൈവിധ്യമാർന്ന പരാമർശങ്ങളും പല സ്തോത്രങ്ങളിലുണ്ട്. സൂര്യനും ചന്ദ്രനും നക്ഷത്രരാശികളുമടങ്ങുന്ന പ്രപഞ്ചവ്യവസ്ഥയെക്കുറിച്ചുള്ള ഭാരതീയസങ്കല്പം തന്നെയാണ് കുമാരനാശാന്റെ സ്തോത്രകാവ്യങ്ങളിലും പ്രഭാവം ചെലുത്തിയിട്ടുള്ളത്. ഈ പ്രഭാവത്തിന്റെ പ്രത്യക്ഷനിദർശനങ്ങളായി സ്തോത്രകാവ്യങ്ങളിലെ സൂര്യബിംബങ്ങളെ കണക്കാക്കാനാവും. പവിത്രചൈതന്യം പ്രസരിപ്പിക്കുന്ന ആത്മീയബിംബങ്ങളാണ് സ്തോത്രകവനങ്ങളിലെ സൂര്യബിംബങ്ങൾ.
ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ ,
മലയാള ഗവേഷണ വിഭാഗം മേധാവി , സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് – 14
Comments