ഹൈദരാബാദ്: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസറുദ്ദീൻ ഒവൈസിയെ സഖ്യത്തിനായി ക്ഷണിച്ച് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈ.എസ് ശർമിള. ടി സേവിൽ ഒന്നിച്ച് പ്രവർത്തിക്കാനും കെസിആറിനെതിരെ പോരാടാനും ശർമിള ഒവൈസിയോട് ആവശ്യപ്പെട്ടു. തുറന്ന കത്തിലൂടെയാണ് ശർമിള പുതിയ കൂട്ടായ്മയിലേക്ക് ഒവൈസിയെ ക്ഷണിച്ചത്.
പൊതു ആവശ്യങ്ങൾക്കായി വ്യത്യസ്ത രാഷ്‌ട്രീയപാർട്ടികൾ ഒരു വേദിയിൽ ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് ശർമിള കത്തിൽ പറഞ്ഞു. വ്യത്യസ്ത മത, പ്രത്യയശാസ്ത്ര പശ്ചാത്തലത്തിലുള്ള പ്രതിനിധികൾ അണിചേർന്ന ടി-സേവ് കൂട്ടായ്മ വളരെ പ്രധാന്യമുള്ളതാണ്. മുസ്ലീം വിഭാഗത്തിന് വാഗ്ദാനം ചെയ്ത 12 ശതമാനം സംവരണത്തിൽ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പരാജയപ്പെട്ടു. സംവരണം നാല് ശതമാനത്തിൽ നിന്ന് വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. യുവാക്കൾക്കുവേണ്ടി ശബ്ദമുയർത്താനാണ് ടി-സേവ് പ്രവർത്തിക്കുന്നതെന്നും ശർമിള പറഞ്ഞു.
കെസിആറിന്റെ നേതൃത്വത്തിലുള്ള ഭാരതീയ രാഷ്‌ട്ര സമിതി സർക്കാറിനെതിരെ നിരാഹാരസമരം നടത്തുമെന്ന് ശർമിള അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദിലെ ഇന്ദിരാ പാർക്കിൽ ഏപ്രിൽ 17 മുതൽ നിരാഹാരം ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
Comments