കൊല്ലം: ജോലി വാഗാദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ തൊടിയൂർ കല്ലേലിഭാഗം വിനേഷ് ഭവനത്തിൽ വി ബിജു അറസ്റ്റിൽ. ആദിനാട് കാട്ടിൽകടവിലുള്ള പ്രസേനൻ, ഇയാളുടെ സുഹൃത്തുക്കളായ മോഹനൻ, കാർത്തികേയൻ എന്നിവരിൽ നിന്നും 23 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പ്രസാർ ഭാരതിയിൽ ക്ലറിക്കൽ ജോലി വാങ്ങി നൽകാമെന്ന വ്യാജേന വാട്ട്സ്ആപ്പ് സന്ദേശം അയക്കുകയും ഫോൺ ചെയ്തുമാണ് ഇയാൾ തട്ടിപ്പിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ജൂണിൽ ബിജു ഇവരുടെ വീട്ടിലെത്തുകയും പണം നൽകിയാൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റുകയും ചെയ്തു. പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വണ്ടിച്ചെക്ക് നൽകി പറ്റിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവർ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതി സമാന രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പ്രതിയുടെ കൂട്ടാളികളെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.
Comments