ന്യൂഡൽഹി: വിദ്യാഭ്യാസം രാജ്യത്തിന്റെ ഭാവിയെ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പൗരന്മാരുടെ ആവശ്യങ്ങളനുസരിച്ചാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ അറിവ്, കഴിവുകൾ, സംസ്കാരം, എന്നിവയ്ക്ക് പുതിയ വിദ്യാഭ്യാസ നയം ഊന്നൽ നൽകുന്നുണ്ട്. വിദ്യാഭ്യാസം വർത്തമാനകാലത്ത് മാത്രമല്ല, രാജ്യത്തിന്റെ ഭാവിയെയും രൂപപ്പെടുത്തുമെന്ന് എപ്പോഴും ഓർമിക്കണം. മദ്ധ്യപ്രദേശിൽ പുതുതായി നടപ്പിലാക്കിയ അദ്ധ്യാപകർക്കായുള്ള പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘അദ്ധ്യാപകർ നൽകുന്ന വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ മാത്രമല്ല സമൂഹത്തിലും നല്ല മാറ്റം കൊണ്ടുവരും. നിങ്ങൾ വളർത്തിയെടുക്കുന്ന അറിവുകൾ ഇന്നത്തെ തലമുറയിൽ മാത്രമല്ല, വരും തലമുറകളിലും വലിയ സ്വാധീനം ചൊലുത്തും. വിവിധ ജില്ലകളിലായി തൊഴിൽ മേളകൾ സംഘടിപ്പിച്ച് ആയിരക്കണക്കിന് ആളുകളെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യും. അതിനായുള്ള കേന്ദ്ര സർക്കാർ കാമ്പയിൻ ഉടൻ നടപ്പിലാക്കും. ഇതിനോടകം 22,400-ലധികം യുവാക്കളെ അദ്ധ്യാപക തസ്തികയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിലെ പൗരന്മാരുടെ വലിയൊരു ചുവടുവെയ്പ്പാണ് അദ്ധ്യാപക റിക്രൂട്ട്മെന്റ് കാമ്പയിൻ’ എന്നും പ്രധാനമന്ത്രി പറഞ്ഞു.
‘സർക്കാർ തസ്തികകളിൽ 60,000 അദ്ധ്യാപകർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം നിയമനങ്ങളാണ് മദ്ധ്യപ്രദേശ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന്റെ ഫലമായി വിദ്യാഭ്യാസ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന് മദ്ധ്യപ്രദേശ് സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയ്ക്ക് കീഴിൽ രാജ്യത്തെ പൗരന്മാർക്ക് വിവിധ സ്വയം തൊഴിലിന് പരിശീലനം നൽകുകയും രാജ്യത്തുടനീളം പരിശീലന കേന്ദ്രങ്ങൾ തുറക്കുകയും ചെയ്തിട്ടുണ്ട്’എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments