ലക്‌നൗ: ആതിഖ് അഹമ്മദിന്റെ മകൻ അസദും കൂട്ടാളി ഗുലാമും ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു യുപി പോലീസിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഉമേഷ്പാൽ വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും പോലീസ് തിരയുന്നതിനിടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിന് പിന്നാലെ യുപി പോലീസിന്റെ പരിശ്രമത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.
നേരത്തെ യുപി പോലീസ് അഞ്ച് ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട ഗുണ്ടയാണ് അസദിനൊപ്പം കൊല്ലപ്പെട്ട ഗുലാമെന്നാണ് റിപ്പോർട്ട്. ആതിഖിന് വേണ്ടി എന്തിനും ഇറങ്ങിത്തിരിച്ചിരുന്ന ഗുലാമിനെ ഇയാളുടെ വീട്ടുകാർ പണ്ടേ കയ്യൊഴിഞ്ഞിരുന്നുവെന്നാണ് പുതിയതായി പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുലാമിന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന് ഇയാളുടെ കുടുംബം വ്യക്തമാക്കിയിരിക്കുകയാണ്. അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം സ്വീകരിക്കില്ലെന്നാണ് ഗുലാമിന്റെ സഹോദരൻ പറയുന്നത് .
“ഗുലാമിനെക്കുറിച്ച് എന്ത് വിവരം ഞങ്ങൾക്ക് ലഭിച്ചാലും അതുടൻ പോലീസിന് നൽകിയിരുന്നു. പോലീസ് അവനെ നിരന്തരമായി തിരയുന്നുണ്ടെന്നും അറിയാമായിരുന്നു. അര മണിക്കൂർ മുമ്പാണ് ഏറ്റുമുട്ടലിനെക്കുറിച്ച് ഞാനും അറിഞ്ഞത്. ആതിഖ് കോടതിയിൽ ഹാജരാകുമ്പോഴെല്ലാം ഗുലാം അദ്ദേഹത്തെ കാണാൻ പോകുമായിരുന്നു.“ ഗുലാമിന്റെ സഹോദരൻ റഹിൽ ഹസൻ പറഞ്ഞു.
“2007-ൽ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഗുലാം ജയിലിൽ കിടന്നിരുന്നു, ഈ കാലയളവിൽ അവൻ ആതിഖുമായി ചങ്ങാത്തത്തിലായി. ആതിഖിന്റെ കുടുംബവുമായി കൈകോർത്ത് ഉമേഷ് പാലിനെ കൊലപ്പെടുത്താൻ ഗുലാം പ്രവർത്തിച്ച കാര്യം ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഇനിയിപ്പോൾ അവന്റെ മൃതദേഹം ഞങ്ങൾക്ക് വേണ്ട. ശവസംസ്കാര ചടങ്ങുകൾക്ക് വേണ്ടി ഗുലാമിന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന് പിതാവും പറഞ്ഞിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിയിലെ ഝാൻസിക്ക് സമീപമായിരുന്നു നിർണായകമായ ഏറ്റുമുട്ടൽ നടന്നത്. സുഹൃത്ത് ഗുലാമിനൊപ്പം അസദ് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഏറ്റുമുട്ടലിന് പിന്നാലെ ഇരുവരിൽ നിന്നും വിദേശ ആയുധങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുപി എസ്ടിഎഫ് സംഘത്തെ ഡെപ്യൂട്ടി എസ്പി നവേന്ദു, വിമൽ എന്നിവരാണ് നയിച്ചത് .
Comments