തിരുവനന്തപുരം: സർക്കാരിനെ അനുസരിച്ച കെഎസ്ആർടിസിക്ക് വീണ്ടും തിരിച്ചടി. ഡ്രൈവിംഗ് സ്കൂളുകാരെ വെല്ലുവിളിച്ച് കെഎസ്ആർടിസി ബദൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മെല്ലപ്പോക്ക് തുടരുന്നു. സാമ്പത്തിക പ്രതിസന്ധിയും സ്ഥലപരിമിതിയും കാരണം 22 സ്കൂളുകൾ എന്നതിൽ നിന്ന് 11 ആയി വെട്ടിച്ചുരുക്കി. ആദ്യപട്ടികയിൽ ഉൾപ്പെട്ടവ പകുതിയിടങ്ങളിലും ആവശ്യമായ സൗകര്യമില്ലെന്നാണ് നിഗമനം.
പരിശീലനത്തിനുള്ള ഇരുചക്ര, നാലുചക്ര വാഹനങ്ങൾ വാങ്ങുന്നതും ഇഴയുകയാണ്. മാർച്ചിൽ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ടെൻഡർ വിളിച്ചിട്ടില്ല. കേന്ദ്ര സർക്കാർ മാനദണ്ഡ പ്രകാരം ട്രാക്ക് ഒരുക്കാൻ കുറഞ്ഞത് 13 സെന്റ് സ്ഥലമെങ്കിലും വേണം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്കൂളുകൾ സംരം പ്രഖ്യാപിച്ചപ്പോഴാണ് കെഎസ്ആർടിസിയോട് ബദലായി സ്കൂളുകൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയത്.
തിരുവനന്തപുരം അട്ടക്കുളങ്ങര സ്റ്റാഫ് ട്രെയിനിംഗ് കോളേജിന് മാത്രമാണ് ലൈസൻസുള്ളത്. മറ്റിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. പദ്ധതിയിലെ ആദ്യ സ്കൂൾ ഈഞ്ചയ്‌ക്കലിലാകും. പാറശാല, ആറ്റിങ്ങൽ, ചടയമംഗലം, ചാത്തന്നൂർ, എടപ്പാൾ, മാവേലിക്കര എന്നിവയാണ് പട്ടികയിലുള്ള മറ്റുസ്ഥലങ്ങൾ. ഡ്രെെവിംഗ് സ്കൂളുകളുടെ വിജയസാധ്യതയെ കുറിച്ച് ഗതാഗത വകുപ്പോ കെഎസ്ആർടിസിയോ കാര്യമായ പഠനം നടത്താത്തത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സർക്കാരിനെ അനുസരിച്ച കെഎസ്ആർടിസിക്ക് നിരന്തരം തിരിച്ചടികളാണ് ലഭിക്കുന്നതെന്നിരിക്കെയാണ് പുത്തൻ പരീക്ഷണം.