ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചരിത്ര പ്രസിദ്ധമായ ചാർധാം സന്ദർശനത്തിനായി പന്ത്രണ്ട് ലക്ഷത്തോളം ഭക്തർ രജിസ്റ്റർ ചെയ്തതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ചാർധാം യാത്രയ്‌ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. എല്ലാ ഭക്തജനങ്ങൾക്കും ദർശനം നടത്താൻ കഴിയുന്ന തരത്തിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും എല്ലാവരും സുഗമമായി യാത്ര ചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും ധാമി കൂട്ടിച്ചേർത്തു.
കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 25-നും ബദ്രിനാഥ് ക്ഷേത്രം ഏപ്രിൽ 27-നുമാണ് തുറക്കുന്നത്. ഗംഗോത്രി-യമുനോത്രി ക്ഷേത്രങ്ങൾ ഏപ്രിൽ 22-നുമാണ് ഭക്തർക്കായി തുറന്ന് നൽകുക. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിന്ദു തീർത്ഥാടനമാണ് ഉത്തരാഖണ്ഡിലെ ചാർധാം യാത്ര. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ബദ്രീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് പുണ്യസ്ഥലങ്ങളിലൂടെയുള്ള പര്യടനമാണ് ഈ യാത്ര.
അതേസമയം ചാർധാം തീർഥാടകർക്ക് സഹായവുമായി ഉത്തരാഖണ്ഡ് ടൂറിസം രംഗത്തുവന്നിട്ടുണ്ട്. ചാർധാം റൂട്ടിൽ മുൻകൂട്ടി ബുക്ക് ചെയ്ത അതിഥികൾക്ക് ഹോട്ടലുകളിൽ ഓൺ-കോൾ രജിസ്‌ട്രേഷൻ നൽകാൻ ഉത്തരാഖണ്ഡ് ടൂറിസം തീരുമാനിച്ചു. തീർഥാടകരെ സഹായിക്കുന്നതിനായി ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് ബോർഡ് രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെ കോൾ സെന്റർ തുറന്ന് പ്രവർത്തിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് ടൂറിസം അറിയിച്ചു.
Comments