കൊൽക്കത്ത: ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെയുള്ള അക്രമം തടയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിനെ ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള ഏക മാർഗ്ഗം ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ബിർഭൂമിൽ ജനസമ്പർക്ക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
35 സീറ്റുകളിൽ വിജയിച്ച് വൻ മുന്നേറ്റമാണ് 2024 തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാളിൽ തൃണമുൽ കോൺഗ്രസിന്റെ അഴിമതിയ്‌ക്കെതിരെ പോരാടാൻ ബിജെപിയ്‌ക്ക് മാത്രമേ സാധിക്കുകയുള്ളു. മമതസർക്കാർ തകർച്ചയുടെ വക്കിലാണ്. ബംഗാളിലെ ക്രമസമാധാന നില സംരക്ഷിക്കാൻ ബിജെപി നേതൃത്വം നൽകുന്ന സർക്കാരിന് മാത്രമേ സാധിക്കുള്ളുവെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് അരക്ഷിതാവസ്ഥ നിലനിർത്താൻ അനുവദിക്കില്ലെന്ന് അമിത് ഷാ ആവർത്തിച്ചു. ബംഗാളിലേക്കുള്ള ഭീകരവാദികളുടെ നുഴഞ്ഞുകയറ്റങ്ങളെ പ്രതിരോധിക്കാൻ ബിജെപി സർക്കാരിന് മാത്രമേ സാധിക്കുകയുള്ളു. പാകിസ്താനിൽ നിന്നുള്ളതും കശ്മീരിലെയും ഭീകരവാദ പ്രവർത്തനങ്ങളെ തടയാൻ നരേന്ദ്രമോദി സർക്കാറിന് മാത്രമേ കഴിയുകയുള്ളുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 2024 തിരഞ്ഞെടുപ്പിൽ 300-ൽ അധികം സീറ്റുകൾ ബിജെപി അധികാരത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019-ലെ പൊതു തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപിയ്‌ക്ക് 45-ൽ 18 സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നു. 2014 ൽ കേവലം രണ്ട് സീറ്റുകളാണ് ബിജെപി ബംഗാളിൽ നേടിയത്. 2019 ൽ ബജെപി ഇത് 18 സീറ്റാക്കി ഉയർത്തി. 40 ശതമാനത്തിലധികം വോട്ടും ബിജെപി കരസ്ഥമാക്കി.
Comments