ചെന്നൈ: ചികിത്സാ സഹായം തേടിയ തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ പിതാമഹന്റെ നിർമ്മാതാവ് വി എ ദുരൈയെ സഹായിക്കാൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ രാഘവ ലോറൻസ്. ദുരൈയുടെ ചികിത്സാ ചെലവിനായി താരം മൂന്ന് ലക്ഷം രൂപയാണ് നൽകിയത്. നേരത്തെ പോലീസ് അക്രമത്തിൽ കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യ പാർവതിയെയും രാഘവ ലോറൻസ് സഹായിച്ചിട്ടുണ്ട്. നിരവധി സാമൂഹ്യസേവനപ്രവർത്തനങ്ങളാണ് താരം ചെയ്തുവരുന്നത്.
ഏതാനും മാസങ്ങൾക്കുമുമ്പാണ് അസുഖബാധിതനായ ദുരൈ തന്റെ ചികിത്സയ്ക്കായി ധനസഹായം തേടുന്ന ഒരു വീഡിയോ പുറത്തുവിട്ടത്. ആ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെയാണ് നിർമ്മാതാവിന്റെ ദുരിതം പുറംലോകമറിഞ്ഞത്. സിനിമകൾ തുടരെ പരാജയപ്പെട്ടത്് ദുരെയെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിട്ടിരുന്നു. സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയിലായി. അദ്ദേഹത്തിന്റെ സുഹൃത്താണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ നിർമ്മാതാവിന്റെ അവസ്ഥ തമിഴ് ചലച്ചിത്ര ലോകത്ത് ചർച്ചയാകുകയായിരുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ നടന്മാരായ സൂര്യ, രജനികാന്ത് എന്നിവർ ദുരൈയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സൂര്യ രണ്ട് ലക്ഷം രൂപ നൽകി. അടുത്തിടെ ദുരൈയെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് ശേഷം പിന്തുണ നൽകാമെന്ന് രജനികാന്തും വാഗ്ദാനം ചെയ്തു. സിനിമാ രംഗത്തെ വൻ ബാനറായ ശ്രീ സൂര്യ മൂവീസിന്റെ ഉടമസ്ഥൻ എഎം രത്നത്തിന്റെ സഹായി ആയിരുന്നു ദുരൈ. പല ബിഗ് ബജറ്റ് ചിത്രങ്ങളിലും നിർമ്മാണ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം സിനിമ നിർമ്മാണത്തിലേക്ക് കടക്കുകയായിരുന്നു. എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകൻ, ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് ദുരൈ നിർമ്മിച്ച ശ്രദ്ധേയമായ ചിത്രങ്ങൾ.
അതേസമയം രാഘവ ലോറൻസിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ രുദ്രൻ ഈ ആഴ്ച റിലീസ് ചെയ്യും. ചിത്രം ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ഡ്രാമ ആയിരിക്കും. പ്രിയ ഭവാനി ശങ്കർ, ശരത് കുമാർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. രാഘവ ലോറൻസ് പ്രധാനകഥാപാത്രമാവുന്ന തമിഴ് ഹൊറർ ഡ്രാമ ചന്ദ്രമുഖി 2-ന്റെ റിലീസിനായും പ്രേക്ഷകർ കാത്തിരിക്കുകയാണ്. കങ്കണ റണാവത്ത്, അനുഷ്ക ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ.















