ജയ്പൂർ:രാജസ്ഥാനിലെ ജോധ്പൂരിലെ ദുർഗാ ക്ഷേത്രത്തിലെ പൂജാരിയ്‌ക്കാണ് ഒരു അവിശ്വസനീയ കഥ പറയാനുളളത്. 600 വർഷം പഴക്കമുള്ള ദുർഗാദേവി ക്ഷത്രത്തിലെ പൂജാരി മുസ്ലിം വിശ്വാസിയായ ജലാലുദ്ദീൻ ഖാനാണ്. ജോധ്പൂരിലെ കുന്നിൻ പുറത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പൂജാരിയും പരിപാലകനൊക്കെ ജലാലുദ്ദീൻ ഖാനാണ്. 500 പടികൾ കയറിയാണ് ബഗോറിയയിലെ കുന്നിൻ മുകളിലുള്ള ദുർഗാ ക്ഷേത്രത്തിലെത്തേണ്ടത്. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.
ക്ഷേത്രത്തിലെ പൂജാരിയായതിനെ കുറിച്ചും കടുത്ത വിശ്വാസിയായതിനെ കുറിച്ചൊക്കെ ജലാലുദ്ദീന് പറയാൻ കഥയുണ്ട്. പാകിസ്താനിലെ സിന്ധിൽ നിന്ന് നൂറു വർഷങ്ങൾക്ക് മുൻപാണ് ജലാലുദ്ദീന്റെ പൂർവ്വികർ സ്ഥിരതാമസത്തിനായി ബഗോറിയ ഗ്രാമത്തിലെത്തിയത്. തുടർന്ന് തലമുറകളായി ഇവർ ദേവിയെ സേവിക്കുന്നു. ദുർഗാ ദേവിയെ സേവിക്കുന്ന കുടുംബത്തിലെ 13-ാമത്തെ തലമുറക്കാരനാണ് താനെന്നും ജലാലുദ്ദീൻ പറഞ്ഞു. തലമുറകളായി കൈമാറി വന്നിരിക്കുന്ന ക്ഷേത്രത്തിലെ എല്ലാ കർമങ്ങളും ജലാലുദ്ദീൻ ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെ എല്ലാ ആചാരങ്ങളും അദ്ദേഹത്തിന് കൃത്യമായി അറിയാം.
ജലാലുദ്ദീന്റെ പൂർവ്വികർ ജോധ്പൂരിലെത്തിയതും മറ്റൊരു കഥയാണ്. സിന്ധിൽ നിന്നുള്ള ഒരു കൂട്ടം മുസ്ലീം വ്യാപാരികൾ കച്ചവടത്തിനായാണ് ഗ്രാമത്തിലെത്തിയത്. അക്കാലത്ത് മുസ്ലീങ്ങളിൽ കുറച്ച് പേർക്ക് ചില സാഹചര്യങ്ങൾ കാരണം ജോധ്പൂരിൽ തന്നെ തുടരേണ്ടി വന്നു. അത് പിന്നെ സ്ഥിര താമസമായി മാറി. ഒരുനാൾ കുടുംബത്തിലെ മുതിർന്ന ഒരാൾക്ക് അപൂർവമായ രോഗം പിടിപ്പെടുകയും മരിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അത്ഭുതകരമായി അയാൾ രക്ഷപ്പെടുകയായിരുന്നു. ജീവൻ രക്ഷപ്പെട്ടത് ദേവിയുടെ അനുഗ്രഹം കാരണമാണെന്ന് പൂർവികർ വിശ്വസിച്ചു. അങ്ങനെയാണ് പൂർവികർ ക്ഷേത്രത്തെ പരിചരിക്കുന്നതിനും മറ്റ് ആചാരങ്ങൾ ചെയ്യാനും തുടങ്ങിയത്. അന്ന് തുടങ്ങിയ വിശ്വാസവും ആചാരവുമാണ് തലമുറകളിലൂടെ തന്നിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
Comments