തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ എസ്.പി.ജി (സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. മാസത്തിലൊരിക്കൽ എസ്.പി.ജി കേഡറ്റുകളുമായി പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ സംവദിക്കും. സ്റ്റുഡൻ്റ് കമ്യൂണിറ്റി ക്ലബുകൾ രൂപീകരിച്ച് ലഹരിക്കെതിരെ ക്യാമ്പെയിനുകൾ നടത്താനാണ് തീരുമാനം.
സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ്പിജി പ്രവർത്തനം ശക്തിപ്പെടുത്തുന്നത്. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് വിവരം അധികൃതരെ അറിയിക്കുന്ന തരത്തിലാകും പ്രവർത്തനം. ഇതിനായി പോലീസ്, എക്‌സൈസ്, പി.ടി.എ, തദ്ദേശ സ്ഥാപന പ്രതിനിധികൾ ,സ്‌കൂളിനു സമീപത്തെ കടയുടമകൾ, ഓട്ടോ റിക്ഷ ഡ്രൈവർമാർ എന്നിവരെയെല്ലാം ഉൾപ്പെടുത്തി കമ്മറ്റിയുണ്ടാക്കും. പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ ഇവരുമായി സംവദിക്കും.
എസ്.പി.ജി ഗ്രൂപ്പുകൾ വഴി വദ്യാർത്ഥികളുമായും പോലീസ് സൗഹൃദം സ്ഥാപിക്കും. ഇതിനായി സ്റ്റുഡൻ്റ് കമ്യൂണിറ്റി ക്ലബുകളുടെ പ്രവർത്തനവും ഊർജിതമാക്കും. സ്കൂൾ പരിസരത്ത് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തെ പിടികൂടാൻ നിരീക്ഷണം ശക്തമാക്കാനും ഇതിലൂടെ സാധിക്കും. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തി വരുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനുകൾ വേണ്ട ഫലം ചെയ്യുന്നില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് താഴെ തട്ടിൽ പ്രവർത്തനം ശക്തമാക്കുന്നത്. അതോടൊപ്പം ക്യാമ്പയിനുകളും തുടരാനാണ് തീരുമാനം.
Comments