പാലക്കാട്: പാലക്കാട് തച്ചംമ്പാറയിൽ ചികിത്സ സഹായഫണ്ടിൽ തട്ടിപ്പ്. തച്ചംമ്പാറ സ്വദേശിയും സിപിഎം പ്രവർത്തകനുമായ കുമാരന്റെ മകൾ അശ്വതിയുടെ ചികിത്സയ്‌ക്കാണ് സിപിഎം മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി വലിയ പണപ്പിരിവ് നടത്തിയത്. എന്നാൽ ഒരു രൂപ പോലും ചികിത്സയ്‌ക്കായി ലഭിച്ചില്ല. മകളുടെ പേരിൽ പണം പിരച്ചതിൽ കണക്ക് ആവശ്യപ്പെട്ടപ്പോൾ നേതൃത്വം കൈമലർത്തി. ലോക്കൽ കമ്മിറ്റിയംഗം ഷാജ് മോഹൻ തച്ചംമ്പാറയ്‌ക്കെതിരെയാണ് ഗുരുതര ആരോപണവുമായി സിപിഎം കുടുംബം എത്തിയിരിക്കുന്നത്. തങ്ങളെ ചതിച്ചത് പോലെ ഇനിയാരെയും ഇവർ ചതിക്കരുത് കുമാരൻ പറഞ്ഞു.
2021 ഡിസംബറിലാണ് കുമാരന്റെ മകൾ അശ്വതി തീപ്പൊള്ളലേറ്റ് മരണപ്പെട്ടത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കയാണ് അശ്വതിയുടെ മരണം. ഈ സമയം പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം കുമാരൻ വീട്ടിലില്ലായിരുന്നു.
അശ്വതി ചികിത്സയ്‌ക്കായി സിപിഎം പ്രവർത്തകർ പ്രദേശത്ത് വ്യാപകമായ പണപ്പിരിവ് നടത്തിയിരുന്നു. എന്നാൽ തന്റെ മകളുടെ പേരിൽ പിരിച്ചതിൽ നിന്നും ഒരു രൂപ പോലും തങ്ങൾക്ക് ലഭിച്ചിച്ചില്ലെന്നാണ് കുമാരൻ പറയുന്നത്. പണം ബാങ്കിൽ നിക്ഷേപിച്ചെന്നാണ് കമ്മിറ്റി പറഞ്ഞത്. രണ്ട് വർഷത്തിന് ശേഷവും ആ പണത്തെ കുറിച്ച് വിവരം ഇല്ല. ഇതേതുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും വരെ താൻ പരാതി നൽകി പക്ഷെ അനങ്ങിയില്ലെ. സിപിഎം പ്രതിരോധ ജാഥ നടക്കുന്ന സമയത്താണ് പരാതി കൊടുത്തത് എന്നാൽ സിപിഎം പരാതി ഒതുക്കി തീർക്കാനാണ് ശ്രമിച്ചത് കുടുംബം പറഞ്ഞു.
ആശുപത്രി ബിൽ അടയ്‌ക്കാൻ പോലും പണം നൽകിയില്ല. മകളുടെ കല്യാണത്തിന് സ്വർണ്ണം വാങ്ങാനായി ജ്വല്ലറിയിൽ നൽകിയ തുക തിരികെ വാങ്ങിച്ചാണ് ആശുപത്രി ബിൽ അടച്ചത്. മറ്റ് രാഷ്‌ട്രീയ പാർട്ടികളിൽ തനിക്ക് സാമ്പത്തിക സഹായം നൽകി. എന്നാൽ പണം പിരിച്ച സിപിഎം പ്രാദേശിക നേതൃത്വം തങ്ങളെ തിരിഞ്ഞു നോക്കിയില്ലെന്നും കുമാരൻ ജനം ടിവിയോട് വ്യക്തമാക്കി.
തങ്ങൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായാണ് കുടുംബം രംഗത്ത് വന്നിരിക്കുന്നത്. മകളുടെ പേരിൽ പിരിച്ച് പണം എന്ത് ചെയ്‌തെന്ന് തങ്ങൾക്കറിയണം. അന്ന് ആശുപത്രിയിൽ പോകുമ്പോൾ എന്റെ കയ്യിൽ പതിനെട്ട് രൂപയാണ് ആകെ ഉണ്ടായിരുന്നത്. എന്റെ മകൾ പോയി ഞങ്ങൾക്ക് ആ പൈസ വേണ്ട. നാളെ ഒരാൾക്ക് ഈ ഗതിവരരുത് അതിന് വേണ്ടിയാണ് ഇപ്പോൾ ചതി വെളിപ്പെടുത്തുന്നത് കുമാരൻ കൂട്ടിച്ചേർക്കുന്നു. തന്റെ കുട്ടിയുടെ പേര് പറഞ്ഞ് പിരിച്ച ഒരു രൂപ പോലും ഞങ്ങൾക്ക് വേണ്ട, അത് എന്ത് ചെയ്തു എന്ന് അറിയണം, അത് വാങ്ങിയവർക്ക് തന്നെ തിരിച്ചു നൽകണമെന്ന നിലപാടിലാണ് കുമാരന്റെ ഭാര്യയും.















