ലക്നൗ: റോഡ് ഉപരോധിച്ച് കൊണ്ടുള്ള മതപരമായ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി യോഗി സർക്കാർ. ഗതാഗതം തടസ്സപ്പെടുത്തികൊണ്ടുള്ള മതപരമായ ആഘോഷങ്ങൾ നടത്താൻ പാടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആർ.കെ.വിശ്വകർമ എന്നിവർ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് തീരുമാനം എടുത്തിയിരിക്കുന്നത്.
മതപരമായ ചടങ്ങുകളും ആരാധനയും മറ്റും അതത് ഇടങ്ങളിൽ മാത്രമേ നടത്താവൂ എന്നും നിർദേശത്തിൽ പറയുന്നുണ്ട്. ആരാധനാലയങ്ങളിൽ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും പ്രശ്നബാധിത മേഖലകളിൽ കൂടുതൽ സേനാംഗങ്ങളെ വിനിയോഗിക്കാനും പറയുന്നുണ്ട്. സമൂഹമാധ്യമത്തിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടയുണ്ടാകുമെന്നും അറിയിച്ചു.
Comments