മലപ്പുറം: ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. കെ എൽ 55 വി 1610 എന്ന ആൾട്ടോ 800 കാറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര നടത്തിയതിനാൽ 500 രൂപ പിഴയടയ്‌ക്കണമെന്നാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. തിരൂർ ചെമ്പ്ര സ്വദേശി കൈനിക്കര വീട്ടിൽ മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴ അടയ്‌ക്കണമെന്ന നോട്ടീസ് കിട്ടിയിരിക്കുന്നത്.
നോട്ടീസിൽ രണ്ട് പേർ ബൈക്കുമായി പോകുന്ന ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാസ്‌ക് വെച്ച് ഹെൽമറ്റ് ധരിക്കാതെ യാത്രചെയ്യുന്ന രണ്ട് പേരാണ് ചിത്രത്തിലുള്ളത്. എന്നാൽ മുഹമ്മദ് സാലിയ്‌ക്ക് ഈ നമ്പരിലുള്ളത് ഒരു കാറാണ്. ബാവപ്പടി എന്ന സ്ഥലത്താണ് നിയമലംഘനം നടത്തിയിരിക്കുന്നത് എന്നാണ് നോട്ടീസിൽ പറയുന്നത്. മുഹമ്മദ് സാലി ഈ വഴി യാത്ര ചെയ്തിട്ടില്ല.
കാറിന്റെ അതേ നമ്പർ മറ്റൊരാൾക്ക് അനുവദിച്ചതാകാമെന്നും അല്ലെങ്കിൽ കെ എൽ 55 വി 1610 എന്ന നമ്പറിന്റെ സ്ഥാനത്ത് കെ എൽ 55 വി 1810 എന്നാണോ ബൈക്കിന്റെ നമ്പർ എന്ന് സംശയമുണ്ടെന്നും സാലി പറഞ്ഞു. വകുപ്പ്തല ഓഫീസിലെത്തി കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മുഹമ്മദ് സലി.
അതേസമയം, ഗതാഗത കുറ്റകൃത്യങ്ങൾ സ്വയം കണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. എന്നാൽ എഐ ക്യാമറകളെക്കുറിച്ച് സർക്കാരും മാദ്ധ്യമങ്ങളും പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന തരത്തിൽ ബ്രിജിത് കൃഷണയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം തന്നെ വൈറലായി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് പ്രചരണങ്ങൾ നടക്കുന്നതെന്നാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്.















