ന്യൂഡൽഹി: ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ പുതുതായി രണ്ട് വെള്ളക്കടുവകൾ കൂടി. ഡൽഹി മൃഗശാലയിലെ സന്ദർശകർക്കായി ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വെള്ളക്കടുവകളെ പ്രദർശനത്തിനെത്തിക്കുക. മൃഗശാലയിൽ തന്നെയുള്ള വിജയ്-സീത കടുവകൾക്ക് ജനിച്ച കുട്ടികളായ അവ്‌നിയും വ്യോമുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. നിലവിൽ ഇരുവരെയും പ്രത്യേക മേഖലയിൽ തുറന്നു വിട്ടിരിക്കുകയാണ്.
ഒമ്പത് മാസം പ്രായം വരുന്ന ഒരു ആൺ കടുവയും പെൺ കടുവയുമാണ് മൃഗശാലയിലെത്തിയത്. പെൺകടുവയ്‌ക്ക് അവ്‌നിയെന്നും ആൺകടുവയ്‌ക്ക് വ്യോമുമെന്നാണ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 24-നാണ് കടുവ കുഞ്ഞുങ്ങൾ ജനിക്കുന്നത്. ഇതുവരെ അമ്മയോടൊപ്പമായിരുന്നു കടുവ കുഞ്ഞുങ്ങൾ കഴിഞ്ഞിരുന്നത്. നിലവിലുള്ള പ്രദേശം ഇരു കടുവകൾക്കും തികയാതെ വന്നതോടെയാണ് കാണികൾക്കായുള്ള പ്രദേശത്തേയ്‌ക്ക് കടുവകളെ മാറ്റിയത്. ഇരുവരും ഇവിടെ സജീവമായി തുടരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
പ്രത്യേക മേഖലയിൽ തുറന്നു വിട്ടിരിക്കുന്നതിനാൽ വെള്ളിയാഴ്ച മൃഗശാല അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. കടുവകൾക്ക് സ്ഥലം സുപരിചിതമാവാൻ സമയമെടുക്കും എന്നതിനാലാണെന്ന് മൃഗശാല അടച്ചിടുന്നതെന്ന് ഡൽഹി മൃഗശാല ഡയറക്ടർ ആകാൻക്ഷ മഹാജൻ പറഞ്ഞു. വാരാന്ത്യത്തിൽ മൃഗശാലയിലെ തിരക്ക് വിലയിരുത്തി രണ്ട് കടുവകളുടെയും പിതാവായ വിജയിയെ കാഴ്ചക്കായി പ്രദർശനത്തിനെത്തിക്കും. തിങ്കളാഴ്ച മുതൽ കുട്ടികളെ വീണ്ടും തുറന്ന് വിടുമെന്നും അദ്ദേഹം പറഞ്ഞു. ഇവയുടെ പ്രതികരണങ്ങൾ നിരീക്ഷിച്ചതിന് ശേഷമായിരിക്കും വാരാന്ത്യത്തിൽ ഇവയെ തുറന്നു വിടുക. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഏപ്രിൽ 20-ന് കടുവകളെ മൃഗശാലയിൽ തുറന്ന് വിട്ടത്.
Comments