കോട്ടയം: വൈക്കത്ത് ബംഗാൾ സ്വദേശിനിയുടെ കുഞ്ഞിനെ പ്രസവിച്ച ശേഷം കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി പോലീസ് സംഘം ഇന്ന് സംഭവസ്ഥലത്തെത്തും. തലയാഴം ആലത്തൂർപടിയിൽ സുരേഷ് ബാബു എന്നയാളുടെ വീട്ടിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരന്റെ 20-കാരി ഭാര്യയാണ് പ്രസവിച്ചത്.
നാല് മാസം മാത്രം ഗർഭിണിയായിരുന്ന യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടർന്ന് മറവ് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതിൽ ദുരൂഹതയുണ്ടെന്ന സംശയം നാട്ടുകാരിൽ ചിലർ പ്രകടിപ്പിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തി കുഴി തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. ആർഡിഒയുടെ സന്നിധ്യത്തിലായിരിക്കും കുഴി തുറന്ന് പരിശോധിക്കുക.
നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ടു; ക്രൂരത കാണിച്ചത് മാതാപിതാക്കൾ
താൻ ഗർഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് യുവതി ആരോഗ്യ പ്രവർത്തകരോട് പറഞ്ഞത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയൂവെന്നും അന്വേഷണസംഘം അറിയിച്ചു.
Comments