കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ നായാട്ടിന് പോയ റിസോർട്ട് ഉടമയക്ക് വെടിയേറ്റ് ദാരുണാന്ത്യം. കാഞ്ഞിരക്കൊലി സ്വദേശി പരത്തനാൽ ബെന്നിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റു മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയാണ് ബെന്നിയും സുഹൃത്തുക്കളായ രജീഷ് അമ്പാട്ടും നാരായണനും ചേർന്ന് നായാട്ടിനായി ഏലപ്പാറ വനത്തിലേക്ക് പോയത്. സംഘം പാറപ്പുറത്ത് വിശ്രമിക്കുന്നതിനിടയിൽ തോക്ക് താഴേക്ക് വീണ് ബെന്നിയുടെ വയറ്റിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ നൽകിയിരിക്കുന്ന മൊഴി.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും പോലീസ് മൊഴി സ്ഥിരീകരിക്കുക. മരിച്ച ബെന്നി കാഞ്ഞിരക്കൊല്ലിയിൽ സ്വകാര്യ റിസോർട്ട് നടത്തി വരികയായിരുന്നു. കൂടുതൽ വിവരങ്ങൾ രജീഷിനെയും നാരായണനെയും വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ പറയാൻ സാധിക്കുവെന്ന് പയ്യാവൂർ പോലീസ് അറിയിച്ചു. വെടിയേൽക്കാൻ കാരണമായ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബെന്നിയുടെ മരണം സംഭവിച്ച് വനം വകുപ്പും അന്വേഷണം ആരംഭിച്ചു.
Comments