ബലാഘട്ട്: മദ്ധ്യപ്രദേശിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് വനിതാ ഭീകരരെ വധിച്ച് പോലീസ്. തലയ്ക്ക് 14 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മദ്ധ്യപ്രദേശിലെ ബലാഗട്ട് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഗാർഹി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കണ്ഡ്ല വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഭോരം ദേവ് ഏരിയ കമ്മിറ്റിയംഗമായിരുന്ന സുനിത, ഖാട്ടിയ മോച്ച ഏരിയ കമ്മിറ്റിയംഗമായ സരിത എന്നിവരെയാണ് വധിച്ചതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ഏരിയയിലെ സജീവ പ്രവർത്തകരാണിവർ. ഭീകരരുടെ പക്കൽ നിന്നും റൈഫിൾസ്, ലൈവ് കാട്രിഡ്ജുകൾ, ആയുധങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു.
രണ്ട് പേരെയും വധിച്ചുവെന്ന വിവരം പുറത്തുവന്നതോടെ ഏറ്റുമുട്ടലിന് നേതൃത്വം നൽകിയ സംസ്ഥാന പോലീസിനെയും ജില്ലാ പോലീസ് സേനയേയും ഹൗക്ക് ഫോഴ്സിനെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിനന്ദിച്ചു. കഴിഞ്ഞ ഒന്നരവർഷത്തിനിടെ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. ഏകദേശം ഒന്നരക്കോടിയോളം തലയ്ക്ക് വിലയിട്ട ഭീകരർ ഇക്കഴിഞ്ഞ കാലയളവിൽ സംസ്ഥാനത്ത് വധിക്കപ്പെട്ടുവെന്നാണ് കണക്ക്.
Comments