ഡെറാഡൂൺ: അക്ഷയ തൃതീയ ദിനത്തിൽ ഉത്തരാഖണ്ഡ് ചാർധാം യാത്ര ഇന്ന് ആരംഭിക്കും. ഉത്തരാഖണ്ഡിലെ യമുനേത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന ചാർധാം യാത്ര വളരെ പ്രസിദ്ധമാണ്. ഇന്ന് ഗംഗോത്രിയും യമുനോത്രിയുമാണ് തുറന്ന് കൊടുക്കുന്നത്. കേദാർനാഥ് 26-നും ബദരിനാഥ് 27-നുമാണ് തുറന്ന് കൊടുക്കുക. ചാർധാം യാത്ര ഭക്തർക്ക് കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാൻ എല്ലാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. യാത്രാ റൂട്ടിൽ മികച്ച ആരോഗ്യ സേവനങ്ങൾ തീർഥാടകർക്ക് ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചു.
ഉത്തരാഖണ്ഡ് ചാർധാം യാത്രയിൽ ആരോഗ്യവകുപ്പ് സമ്പൂർണ ഒരുക്കങ്ങൾ നടത്തിയതായി സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ.രാജേഷ് കുമാർ പറഞ്ഞു. ചൗരി, ചീർബാസ, ജംഗൽചട്ടി, രാംബാദ വരെയുള്ള മെഡിക്കൽ യൂണിറ്റുകൾ അദ്ദേഹം സന്ദർശിച്ചു. ഗുപ്ത്കാശി, സോൻപ്രയാഗ്, ഗൗരികുണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ അദ്ദേഹം നിരീക്ഷിക്കുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ചാർധാം യാത്രയുടെ മാർഗനിർദ്ദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രയ്‌ക്കിടയിലുള്ള പ്രതികൂല കാലവസ്ഥയെ നേരിടാനുള്ള കൃത്യമായ നിർദ്ദേശങ്ങളും തീരത്ഥാടകർക്ക് നൽകിയിട്ടുണ്ട്. 55 വയസ്സിനു മുകളിലുള്ള ഭക്തർക്ക് ഷുഗർ, ബിപി, ഹൃദ്രോഗം തുടങ്ങിയ എന്തെങ്കിലും തരത്തിലുള്ള അസുഖമുണ്ടെങ്കിൽ അത് മുൻപ് തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും സെക്രട്ടറി അറിയിച്ചു. യാത്രയ്‌ക്കിടയിൽ ഓരോ കിലോമീറ്ററിലും മെഡിക്കൽ റിലീഫ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർക്കിടയിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിന് 130 ഡോക്ടർമാരെയാണ് വിന്യസിച്ചിരിക്കുന്നത്. യാത്രാ റൂട്ടിൽ ഹെൽത്ത് എടിഎമ്മുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Comments