കൊൽക്കത്ത: പശ്ചിമബംഗാളിൽ ചുവന്ന ചെവിയുള്ള അപൂർവ ഇനംആമയെ കണ്ടെത്തി. ബംഗാളിലെ ഹൗറ ജില്ലയിലെ ശ്യാംപൂർ റിസർവോയറിൽ നിന്നാണ് ചുവന്ന ചെവിയുള്ള ആമയെ കണ്ടെത്തിയത്. വനപാലകരാണ് ആമയെ ആദ്യം കണ്ടത്. കണ്ടെത്തിയ കടലാമയ്‌ക്ക് ഒരു വയസ്സ് പ്രായമുണ്ടെന്നും ഇതൊരു മെക്‌സിക്കൻ ഭീമൻ ആമയാണെന്നും അധികൃതർ അറിയിച്ചു.
ട്രാകെമിസ് സ്‌ക്രിപ്റ്റ എലിഗൻസ് എന്ന സ്പീഷീസ് ഇനത്തിലുള്ള ഇത്തരം ആമകൾക്ക് ചെവിക്ക് സമീപം വൃത്താകൃതിയിൽ കടും ചുവപ്പ് നിറമാണുള്ളത്. പൊതുവെ ഇവ റെഡ് ഇയർഡ് സ്ലൈഡർ എന്നാണ് അറിപ്പെടുന്നത്. മെക്‌സിക്കോ, തെക്കേ അമേരിക്ക, മിസിസിപ്പി നദി എന്നിവിടങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. മെക്‌സിക്കൻ ഭീമൻ ആമകൾക്ക് 100 കിലോഗ്രാം വരെ ഭാരം ഉണ്ടാകും.
ചുവന്ന ചെവിയുള്ള സ്ലൈഡർ അപകടകാരികൂടിയാണ്. റെഡ് ഇയർഡ് സ്ലൈഡറിനെ ലോകത്ത് കാണപ്പെടുന്ന ഏഴ് ഇനം ആമകളിൽ ഏറ്റവും അപകടകാരിയായി കണക്കാക്കുന്നു. കുളങ്ങൾ, ശുദ്ധജല തടാകങ്ങൾ എന്നിവയിൽ വസിക്കുന്ന ഇവയ്‌ക്ക് ഏത് പരിസ്ഥിതിയുമായും വേഗത്തിൽ പൊരുത്തപ്പെടാൻ സാധിക്കും. മത്സ്യങ്ങൾക്കും മറ്റ് ജലജീവികൾക്കും അതിജീവനത്തിന് ഭീഷണിയാണ് റെഡ് ഇയർഡ് സ്ലൈഡർ.
2015-ൽ ബംഗാളിൽ രാജർഹട്ട് റിസർവോയറിലാണ് ആദ്യമായി ഇന്ത്യയിൽ ചുവന്ന ചെവിയുള്ള സ്ലൈഡറെ കണ്ടെത്തിയത്. അഞ്ച് വർഷത്തിന് ശേഷം 2020-ൽ രബീന്ദ്ര സരോവറിൽ മറ്റൊന്നിനെയും കണ്ടെത്തിയിരുന്നു. പശ്ചിമബംഗാളിൽ ഇത് മൂന്നാം തവണയാണ് റെഡ്-ഈർഡ് സ്ലൈഡർ പ്രത്യക്ഷപ്പെടുന്നത്.
Comments