തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഓരോ സെക്ഷൻ ഓഫീസുകളിലായി 15 മിനിറ്റ് വീതമാണ് പവർ കട്ട് ചെയ്യുന്നത്. ശരാശരി വൈദ്യുതി ഉപയോഗം 5000 മെഗാ വാട്ട് പിന്നിട്ടതോടെയാണ് അപ്രതീക്ഷിതമായി പവർകട്ട് കെഎസ്ഇബി ഏർപ്പെടുത്തിയത്.
സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചതോടെയാണ് മുന്നറിയിപ്പുകൾ നൽകാതെ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയത്. ഓരോ സെക്ഷൻ പരിധിയിലും മൂന്ന് പവർ യൂണിറ്റുകൾ 15 മിനിറ്റ് വീതം ഓഫാക്കിയിടാനാണ് നിലവിൽ കെഎസ്ഇബിയുടെ നിർദ്ദേശം. അതായത് ഒരു ദിവസം 45 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബോർഡ് നേരിട്ടാണ് സെക്ഷൻ ഓഫീസുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
അധികവൈദ്യുത ഉപയോഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പീക് അവറുകൾ രണ്ടായി കെഎസ്ഇബി തരംതിരിച്ചിരുന്നു. ഇതിനുപുറമേ പകൽ സമയങ്ങളിലും പിക് അവറ് രൂപപ്പെട്ടതോടെയാണ് നിർബന്ധിതമായും പവർ കട്ടിലേക്ക് കടന്നത്. നിലവിൽ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി പുറത്തുനിന്നും യൂണിറ്റിന് 20 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നുണ്ട്. ഈ വൈദ്യുതിയും നിലവിലെ സംസ്ഥാനത്തെ പ്രതിസന്ധി മറികടക്കാൻ മതിയാകാതെ വരുന്നു. വേനൽ മഴ ശക്തിയായില്ലെങ്കിൽ ഡാമുകളിൽ വൈദ്യുതി ഉത്പാദനത്തിനുള്ള ജലം ഇനിയും കുറയും. നിലവിൽ 38 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ വരുന്ന മാസങ്ങളിൽ അരമണിക്കൂറെങ്കിലും പവർകട്ട് ഏർപ്പെടുത്താനുളള തീരുമാനത്തിലേക്ക് ബോർഡ് നീങ്ങാനുള്ള സാധ്യതയാണ് നിലവിൽ ഉള്ളത്.
Comments