ന്യൂഡൽഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 1100 ആയി. നിലവിൽ 367 പേരെയാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആയിരത്തി ഒരുന്നൂറോളം ഇന്ത്യക്കാരെ സുഡാനിൽ നിന്ന് രക്ഷിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു. മൂവായിരത്തോളം ഇന്ത്യക്കാരിൽ 1100 പേരെയാണ് നിലവിൽ രക്ഷപ്പെടുത്തിയത്.
അതേസമയം സുഡാനിൽ തിരികെ വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കും വരെ ദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 6 ബാച്ചുകളെ ആണ് ഇതുവരെ ഒഴിപ്പിച്ചത്. എല്ലാവരും ഉടൻ നാട്ടിലേക്കെത്തുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായി ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തത്. ജിദ്ദ കിംഗ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഉച്ചയ്‌ക്ക് 1.56നായിരുന്നു വിമാനം പുറപ്പെട്ടത്. സൗദി അറേബ്യ എയൽലൈൻസിന്റെ വിമാനം രാത്രി ഒമ്പത് മണിയോടെ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു.
സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ നടക്കുന്ന ആഭ്യന്തര കലാപമാണ് സ്ഥിതിഗതികൾക്ക് കാരണം. സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ ആദ്യം സൗദി അറേബ്യയിലെ ജിദ്ദയിലെത്തിച്ച് അവിടെ നിന്നാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്.
Comments