എറണാകുളം: നടൻ ഷെയ്ൻ നിഗമിനെ സിനിമയിൽ വിലക്കാനിടയാക്കിയ കത്തുകൾ പുറത്ത്. ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച കത്തിന്റെ പകർപ്പും സംഘടനകൾക്ക് സോഫിയ അയച്ച കത്തിന്റെ പകർപ്പുമാണ് പുറത്തുവന്നിരിക്കുന്നത്. പോസ്റ്ററിലും ട്രെയിലറിലും തനിക്ക് പ്രാധാന്യം നൽകണമെന്നും ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും സോഫിയയ്‌ക്ക് അയച്ച കത്തിൽ ഷെയ്ൻ ആവശ്യപ്പെട്ടിരിക്കുന്നു.
ഷെയിൻ നിഗവും താരത്തിന്റെ അമ്മയും ഷൂട്ടിങ് തടസപ്പെടുത്തിയതായാണ് നിർമ്മാതാക്കളുടെ സംഘടനയ്‌ക്ക് സോഫിയ പോൾ അയച്ച കത്തിൽ ആരോപിക്കുന്നത്. മെറ്റീരിയൽ മുഴുവൻ കണ്ട ശേഷം സിനിമയിൽ തനിക്ക് പ്രാധാന്യമുള്ളതായി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഇനി ഷൂട്ടിംഗിൽ പങ്കെടുക്കുകയുള്ളവെന്ന് ഇരുവരും പറഞ്ഞതായും കത്തിൽ പറയുന്നു. ഷെയ്ൻ ഷൂട്ടിനെത്താൻ മണിക്കൂറുകൾ താമസിക്കുന്നതിനാൽ സിനിമയുടെ ലൊക്കേഷൻ ഉൾപ്പെടെ മാറ്റിവെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായെന്നും നിരവധി ബുദ്ധിമുട്ടുകൾ ഷെയ്ൻ നിഗം നിർമ്മാതാവായ തനിക്കും സഹപ്രവർത്തകർക്കും ഉണ്ടാക്കിയെന്നും പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് നടന്മാരായ ഷെയിൻ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും സിനിമയിൽ നിന്നും വിലക്കുന്നതായി അറിയിച്ചുകൊണ്ട് സിനിമ സംഘടനകൾ സംയുക്ത പത്രസമ്മേളനം വിളിച്ചത്. ഫെഫ്ക, നിർമ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകൾ സംയുക്തമായാണ് പത്ര സമ്മേളനത്തിൽ പങ്കെടുത്തത്.
Comments