ന്യൂഡൽഹി: മദ്യനയകുംഭകോണ കേസിലെ പ്രതിയായ മുൻ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. റൂസ് അവന്യൂ കോടതിയാണ് സിസോദിയയുടെ ജാമ്യപേക്ഷ തള്ളിയത്. ഡൽഹി ഹൈക്കോടതി പ്രത്യേക ജഡ്ജി എംകെ നാഗ്പാലാണ് ഉത്തറവിറക്കിയത്.
സിസോദിയയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണനാണ് സിസോദിയയുടെ ജാമ്യപേക്ഷ കോടതിയിൽ സമർപ്പിച്ചത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സിസോദിയയെ കസ്റ്റഡിയിൽ വയ്‌ക്കാനാകില്ലെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
മദ്യനയ കുംഭകോണ കേസ് നിലവിൽ ഇഡിയാണ് അന്വേഷിക്കുന്നത്. കേസിൽ ഗൂഢാലോചനയുടെ മുഖ്യ പ്രതി സിസോദിയയാരുന്നെന്നും ഗൂഢാലോചന രഹസ്യമായി നടക്കുന്നുണ്ടെന്നും ഇഡിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സാഹൈബ് ഹുസൈൻ കോടതിയിൽ പറഞ്ഞു. മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകൾ കണ്ടെത്തിയ കേസിൽ സിസോദിയ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകൻ വാദിച്ചു. അതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 26-നാണ് മദ്യനയ കുംഭകോണ കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു തിഹാർ ജയിലിൽ വെച്ച് സിസോദിയയുടെ അറസ്റ്റ്. തുടർന്ന് അറസ്റ്റിന് ശേഷം ഫെബ്രുവരി 28-ന് ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.
Comments