അബുദാബി: വാഹനങ്ങളുടെ വേഗപരിധി കുറഞ്ഞാലുള്ള പിഴ മേയ് ഒന്ന് മുതൽ അബുദാബിയിൽ പ്രാബല്യത്തിൽ വരും. വേഗത മണിക്കൂറിൽ 120 കിലോമീറ്ററിൽ കുറഞ്ഞാലാണ് പിഴ നൽകേണ്ടത്. തലസ്ഥാനത്തെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് മിനിമം വേഗപരിധി നിയമം തുടക്കത്തിൽ നടപ്പാക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ ഏപ്രില്‍ മാസം മുതല്‍ കുറഞ്ഞ വേഗത മണിക്കൂറിൽ 120 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരുന്നു. ഈ നിയമം ലംഘിക്കുന്നവർക്ക് മേയ് ഒന്നു മുതല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് ഓർമിപ്പിച്ചു. മണിക്കൂറിൽ 140 കിലോമീറ്ററാണ് ഈ റോഡിലെ പരമാവധി വേഗത. ഏറ്റവും കുറഞ്ഞ വേഗത 120 കിലോ മീറ്ററാണ്. ഇതിനെക്കാൾ വേഗം കുറച്ച് വാഹനം ഓടിച്ചാൽ പിഴ ലഭിക്കുന്നതാണ് പുതിയ നിയമം.
ഏപ്രിൽ ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. യാത്രികർക്ക് പോലീസ് മുന്നറിയിപ്പ് നോട്ടീസും നൽകി. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ ഇടതുവശത്തുള്ള ആദ്യ രണ്ട് ട്രാക്കുകൾക്കാണ് മിനിമം വേഗപരിധി ബാധകമെന്ന് അബുദാബി പോലീസ് അറിയിച്ചു. മൂന്നാമത്തെ ട്രാക്ക് മുതൽ വലതുവശത്തുള്ള ട്രാക്കുകൾക്ക് മിനിമം വേഗപരിധി ബാധകമല്ല. അപകടം പരമാവധി കുറയ്‌ക്കുകയും യാത്രക്കാർക്ക് മികച്ച സൗകര്യം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു.
Comments