ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ചെറിയ സ്‌കിൻ കാൻസർ കണ്ടെത്തി യുഎസിലെ ആരോഗ്യവിദഗ്ധർ. 0.65 മില്ലി മീറ്റർ മാത്രം വലിപ്പമുള്ള കാൻസറിനെ ഒരു യുവതിയുടെ കണ്ണിന് താഴെയുള്ള ചർമ്മത്തിലാണ് കണ്ടെത്തിയത്.
കണ്ണിന് താഴെ കാണപ്പെട്ട ഒരു ചുവന്ന കുത്തിന് കാരണമെന്താണെന്ന് തേടിയായിരുന്നു യുവതി ഡെർമെറ്റോളജിസ്റ്റിനെ സമീപിച്ചത്. അവരുടെ കണ്ണിന് താഴെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ചുവന്ന കുത്ത് തുടരുന്നുണ്ടായിരുന്നു എന്നതാണ് ഡോക്ടറെ സമീപിക്കാൻ കാരണം. ക്രിസ്റ്റി സ്റ്റാറ്റ്‌സ് എന്നാണ് യുവതിയുടെ പേര്. ക്രിസ്റ്റിയെ വിശദമായി പരിശോധിച്ച ഡെർമറ്റോളജിസ്റ്റ് വലത്തെ കണ്ണിന്റെ ചുവട്ടിലും സമാനമായ പാട് ശ്രദ്ധിച്ചു.
നഗ്നനേത്രങ്ങളാൽ കാണാൻ ഏറെ പ്രയാസമായിരുന്നു ആ പാട്. കൂടുതൽ പരിശോധന നടത്തിയതോടെ യുവതിയെ ബാധിച്ചത് മെലനോമയാണെന്ന് ഡോക്ടർമാർ കണ്ടെത്തി.
ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഏറ്റവും അപകടകാരിയായ ത്വക്ക് രോഗമാണ് മെലനോമ.
കൂടുതൽ ഭാഗങ്ങളിലേക്ക് പരക്കുന്നതിന് മുമ്പ് രോഗം കണ്ടെത്താൻ കഴിഞ്ഞത് മെലനോമയെ ചികിത്സിച്ച് ഭേദമാക്കാൻ സഹായിക്കുമെന്ന് യുവതിയെ പരിചരിച്ച ഡോ. അലക്‌സാണ്ടർ വിറ്റ്‌കോവ്‌സ്‌കി പ്രതികരിച്ചു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തിപ്പെടാൻ സാധിച്ചതാണ് ഫലവത്തായ ചികിത്സ കിട്ടാൻ സഹായിച്ചതെന്ന് രോഗബാധിതയായ ക്രിസ്റ്റിയും പ്രതികരിച്ചു. മൈക്രോ കാൻസർ കണ്ടെത്തിയ ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റി ഇപ്പോൾ ഗിന്നസ് റെക്കോർഡും കരസ്ഥമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ചെറിയ കാൻസർ കണ്ടുപിടിച്ചതിനാണ് അംഗീകാരം.
Comments