വയനാട്: കൽപ്പറ്റയിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യയാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വിഷം കഴിച്ച് അവശ നിലയായി കൃഷിയിടത്തിൽ ദേവസ്യയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ചികിത്സയിലിരിക്കെയായിരുന്നു മരണം. വിവിധ ബാങ്കുകളിലായി 18 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് ദേവസ്യക്കുണ്ടായിരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിക്കും വേണ്ടിയായിരുന്നു ഇദ്ദേഹം കടമെടുത്തത്.
അതേസമയം, കഴിഞ്ഞ ഡിസംബറിൽ ജപ്തി ഭീഷണിയിൽ മനംനൊന്ത് കർഷകൻ ജീവനൊടുക്കിയിരുന്നു. കോഴിക്കോട് പേരാമ്പ്ര അരികുളം കുരുടിമുക്ക് കോരത്ത്കുനി വേലായുധൻ ആയിരുന്നു ആത്മഹത്യ ചെയ്തത്. വേലായുധൻ ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണിയെ തുടർന്നാണെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. വീട്ടുവളപ്പിലെ മാവിലാണ് വേലായുധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Comments