തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. പ്രസവത്തിനിടയിൽ നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മാർച്ച് 27-നാണ് നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിൽ വെച്ച് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
ജനിച്ചതിന് ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നില്ലായിരുന്നു. ഇക്കാര്യം ആശുപത്രിയിൽ അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിയുമ്പോൾ ശരിയാകുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ അവിടെയുള്ള മറ്റൊരു ഡോക്ടറിന്റെ നിർദേശ പ്രകാരമാണ് മറ്റൊരു ആശുപത്രിയിൽ കാണിക്കുന്നത്. ഇങ്ങനെയാണ് എസ് എ ടി ആശുപത്രിയിൽ കുഞ്ഞുമായി ചികിത്സ തേടിയത്.
പ്രസവത്തിനിടയിൽ ശ്രദ്ധയില്ലാതെ കുഞ്ഞിനെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാൻ കാരണമായതെന്നാണ് ആശുപത്രിയിൽ നിന്നും പറഞ്ഞത്. നിലവിൽ എല്ല് പൊട്ടൽ ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്നം മാറിയിട്ടില്ല. പ്രസവ സമയത്ത് നെയ്യാറ്റിൻ കരയിലെ പ്രധാന ഡോക്ടർമാരുണ്ടായിരുന്നില്ലെന്നും ജൂനിയർ ഡോക്ടറും നഴ്സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബർ മുറിയിൽ ഉണ്ടായിരുന്നതെന്നും കാവ്യ പറഞ്ഞു. കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നൽകിയിയിട്ടുണ്ട്.
Comments