കണ്ണൂർ: സിനിമ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി കർശന നടപടിയെടുക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴ് വാക്കായി തുടരുകയാണ്. മൂന്നര വർഷം മുൻപ് സിനിമയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നിർമാതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ സെറ്റുകളിൽ റെയ്ഡ് നടത്താനോ കേസ് എടുക്കാനോ പോലീസിനോ എക്സൈസിനോ കഴിഞ്ഞിരുന്നില്ല. ചില നടൻമാരെ ലക്ഷ്യമിട്ടുള്ള ഭീഷണിയ്ക്കപ്പുറം രേഖാമൂലം പരാതി നൽകുന്നതിനോ തെളിവ് നൽകുന്നതിനോ ആരോപണം ഉന്നിയിച്ച് രംഗത്തെത്തിയ സിനിമ സംഘടനകളും ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം.
മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും കേന്ദ്രമാണ് സിനിമാ മേഖലയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കകൾ. വ്യക്തമായ തെളിവുകളും പരാതിയും ഇവർ നൽകിയിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഷെയ്ൻ നിഗം വിവാദം കത്തി നിൽക്കെ അന്നത്തെ സിനിമ മന്ത്രി എ കെ ബാലൻ നടത്തിയ പ്രഖ്യാപനമായിരുന്നു ശക്തമായ നടപടി സ്വീകരിക്കുമെന്നത്. സിനിമ സെറ്റിൽ മയക്കുമരുന്നാണെന്ന ആരോപണം ഞെട്ടിക്കുന്നതാണെന്നും ആരോപണം ഉന്നയിച്ചവർ പരാതി നൽകിയാൽ കർശന നടപടിയെന്നുമായിരുന്നു ഉറപ്പ നൽകിയിരുന്നത്. എന്നാൽ ഇതിൽ നടപടികൾ സ്വീകരിച്ചിരുന്നില്ല.
മൂന്നര വർഷത്തിന് ശേഷവും ഇതേ നടനെതിരെയാണ് സമാന ആരോപണവും വിലക്കും ഉയർന്നിരിക്കുന്നത്. അന്ന് രംഗത്തെത്തിയതും ഇതേ നിർമാതാക്കളായിരുന്നു. ഇന്ന് രണ്ട് സിനിമ താരങ്ങൾക്കെതിരെയാണ് ആരോപണങ്ങൾ. സിനിമ സെറ്റിൽ മയക്കുമരുന്നിന്റെ ഉപയോഗം വളരെ വലുതാണെന്ന് നടൻമാരും നിർമാതാക്കളും സംവിധായകരും സമ്മതിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സെറ്റുകളിൽ ഒറ്റ റെയ്ഡ് പോലും നടത്തുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിവരം അപ്പപ്പോൾ നൽകിയാൽ മാത്രമാണ് റെയ്ഡ് നടത്തിയത് കൊണ്ട് പ്രയോജനം.
സിനിമ സെറ്റിന്റെ ഒരു ദിവസത്തെ നടത്തിപ്പ് ചെലവ് 3 മുതൽ അഞ്ച് ലക്ഷം രൂപവരെയാണ്. ഇക്കാരണത്താൽ തന്നെ മയക്ക് മരുന്ന് പരാതികൾ നൽകി സെറ്റിൽ റെയ്ഡ് നടന്നാൽ ആ ദിവസത്തെ ഷൂട്ടിംഗ് മുടങ്ങും. ഇത്കൊണ്ട് തന്നെ നിർമാതാക്കൾ ഇതിന് മുതിരില്ല.















