കൊച്ചി : കടുത്തതീരുമാനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക് ’. നിശ്ചിതനിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് നിലവിൽ ‘ഫിയോക് ’ നീങ്ങുന്നുത്. ഇത്തരത്തിൽ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്ററുകൾക്ക് വാടക നൽകേണ്ടിവരും. ഒരുപാടുസിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യപ്പെടുകയും ഒരെണ്ണംപോലും വിജയമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘ഫിയോകി’ന്റെ ഈ തീരുമാനം.
അതേസമയം ഇത്രയുംനാളത്തെ അനുഭവസമ്പത്തുകൊണ്ട് ഏതൊക്കെ സിനിമ ഓടും, ഏതൊക്കെ ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്കറിയാമെന്ന് ഫിയോക് പ്രസിഡന്റ് എം. വിജയകുമാർ പറഞ്ഞു. അതുകൊണ്ട് ഇനി തങ്ങളുടെ കണക്കുകൂട്ടലിൽ ഓടുന്നതെന്ന് തോന്നുന്ന സിനിമമാത്രം പ്രദർശിപ്പിച്ചാൽമതിയെന്ന ആലോചനയിലാണെന്നും അത്രത്തോളം നഷ്ടം സഹിച്ചാണ് തിയേറ്ററുടമകൾ പടം ഓടിക്കുന്നതെന്നും വിജയകുമാർ വ്യക്തമാക്കി.
പത്തുവർഷംമുമ്പ് കേരളത്തിൽ 1250-ൽ അധികം സ്‌ക്രീനുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ 670 എണ്ണം മാത്രമാണുള്ളത്. വായ്പാതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഒരുവർഷത്തിനിടെ മൂന്നുതിയേറ്ററുകൾ ബാങ്ക് ജപ്തിചെയ്തു. നിലവിൽ 15-ഓളം തിയേറ്ററുകൾ ജപ്തിഭീഷണിയിലാണ്.
Comments