ന്യൂഡൽഹി: ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വസതിയിലും ബന്ധപ്പെട്ട ഏഴിടങ്ങളിലും റെയ്ഡ് നടത്തി സിബിഐ. 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് ആരോപിച്ച് ഗോയലിനും ഭാര്യ അനിതാ ഗോയലിനും വിമാന കമ്പനിയിലെ ചില മുൻ ഉദ്യോഗസ്ഥർക്കുമെതിരെ സിബിഐ കേസെടുത്തു. ഒരേ സമയം മുംബൈയിലും ഡൽഹിയിലുമായി ഏഴിടത്താണ് തിരച്ചിൽ നടത്തിയത്.
നരേഷ് ഗോയലിന്റെയും മുൻ കമ്പനി ഡയറക്ടർ ഗൗരവ് ആനന്ദ് ഷെട്ടിയുടെയും വസതികളിലാണ് റെയ്ഡ് നടത്തിയത്. കാനറ ബാങ്കിന്റെ പരാതിയിൽ ബാങ്ക് തട്ടിപ്പിന് കേസെടുത്തിരുന്നു. ഫണ്ട് വകമാറ്റം നടത്തിയെന്നാണ് ആരോപണം. പരാതിയെ തുടർന്നാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2011 ഏപ്രിൽ ഒന്നിനും 2019 ജൂൺ 30-നും ഇടയിൽ എയർലൈൻ കൺസൾട്ടൻസിയ്ക്കായി 1,152 കോടി രൂപ ചെലവഴിച്ചതായി സിബിഐ കണ്ടെത്തി. ജെറ്റ് എയർവേയ്സ് മാനേജർമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 197 കോടി രൂപയുടെ അനധികൃത ഇടപാടും കണ്ടെത്തി.
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും കാരണം 2019-ൽ ജെറ്റ് എയർവേയ്സ് പ്രവർത്തനം നിർത്തിയിരുന്നു.
Comments