ചെന്നൈ: അഖണ്ഡഭാരതമെന്ന യാഥാർത്ഥ്യത്തെ ഭൂപടത്തിലെ വരകൾ കൊണ്ട് മായ്‌ക്കാനാവില്ലെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അഖണ്ഡഭാരതം സത്യവും ശാശ്വതവുമാണ്. ഈ യാഥാർത്ഥ്യത്തെ ഓരോ ഭാരതപൗരനും ആത്മാവിൽ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകത്തിനടുത്ത് നീലമംഗലം ഗ്രാമത്തിലെ ശ്രീ ബ്രഹ്‌മയോഗാനന്ദ സ്വാമിജി സ്ഥാപിച്ച ഭാരത മാതാ ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം ദൈവം സൃഷ്ടിച്ചതാണെന്നും അതിനെ വിഭജിക്കാനാകില്ലെന്നും ബ്രിട്ടീഷ് പാർലമെന്റിൽ വിഭജനത്തെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെ വേവൽ പ്രഭു പരമാർശിച്ചിട്ടുണ്ട്. ഭാരതത്തിൽ വിശ്വസിക്കുക. ഭാരതത്തിൽ വിശ്വസിച്ചവർ പാക്കിസ്താനിലേക്ക് പോയില്ല, അവർ ഇവിടെ ജീവിക്കാൻ ആഗ്രഹിച്ചു. സന്തോഷത്തോടെ അവർ ഇവിടെ ജീവിക്കുന്നു. എന്നാൽ ഭാരതത്തിൽ വിശ്വസിക്കാതെ വിട്ടുപോയവർ ഇപ്പോൾ സന്തുഷ്ടരല്ല’ മോഹൻ ഭാഗവത് പറഞ്ഞു.
സമൂഹം ഭിന്നതകളെ മാറ്റിനിർത്തി ഒറ്റക്കെട്ടാവണം. ഭാഷ, ആഹാരം, ആചാരം, ആരാധന, വേഷം തുടങ്ങിയ വ്യത്യസ്തകളെല്ലാം ഭാരതമെന്ന സത്യത്തിന്റെ വിവിധ രൂപങ്ങളാണ്. സമ്പൂർണ ഭാരതമാണ് വിവേകാനന്ദനെയും ദയാനന്ദസരസ്വതിയെയും പോലെയുള്ള മഹത് വ്യക്തികൾ മുന്നിൽ കണ്ടത്. അവരുടെ ആഗ്രഹം സഫലീകരിക്കാനുള്ള വിത്താണ് 1925-ൽ ഡോ. ഹെഡ്ഗേവാർ വിതച്ചത്. അതിപ്പോൾ വലിയ ആൽമരമായി വളർന്നിരിക്കുകയാണ്’ മോഹൻ ഭാഗവത് പറഞ്ഞു.
പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും ധർമ്മത്തിൽ അധിഷ്ഠിതമാണ്. ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ ഭാരതം മുഴുവൻ ധർമ്മബോധത്താൽ അഖണ്ഡമാണ്. ഇതിനെ വിഭജിക്കാൻ ആർക്കും സാധിക്കില്ല. സനാതന ധർമ്മത്തിന് മാത്രമേ ലോകത്തെ നയിക്കാനാകൂവെന്ന് മഹർഷി അരവിന്ദൻ പറഞ്ഞു. ഈ ധർമ്മത്തെ ഉയർത്തിപ്പിടിക്കാനാണ് ഭാരതം സൃഷ്ടിച്ചത്. സത്യം, ദയ, തപസ്സ്, പരിശുദ്ധി എന്നിവയിലൂടെ ഭാരതം രൂപപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റായ്പൂർ ഷദാനി ദർബാർ തീർഥിലെ പീഠാധിപതി ഡോ. യുധിഷ്ടിർലാൽ ചടങ്ങിൽ പങ്കെടുത്തു.
Comments