ലക്‌നൗ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കൊപ്പം ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയ്‌ക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിലൂടെ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ ചിക്കമഗ്ലൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജ്‌റംഗ്ദളിനെ നിരോധിക്കുന്നത് ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്’ ഇഷ്ടപ്പെടാത്തവരാണ് ഒരു വശത്ത് പിഎഫ്ഐ പോലുള്ള സാമൂഹികവും ദേശവിരുദ്ധവുമായ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നത്. രാജ്യസ്നേഹത്തിലും സാമൂഹിക സേവനത്തിലും പ്രതിബദ്ധതയുള്ള സംഘടനകളെ നിരോധിക്കാൻ ആഗ്രഹിക്കുന്നത് ഇത്തരക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്രം പിഎഫ്ഐയെയും മറ്റ് നിരവധി അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിച്ചിരുന്നു. കർണാടകയിൽ കോൺഗ്രസും ജെഡിഎസും അധികാരത്തിലിരുന്നപ്പോൾ പിഎഫ്ഐയെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി സർക്കാർ കാരണമാണ് സമാധാനവും ഐക്യവും സുരക്ഷിതത്വവുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Comments