മുംബൈ: 12,721 കോടി മുതൽമുടക്കിൽ രാജ്യത്തെ ആദ്യ കടലിനടിയിലൂടെയുളള തുരങ്ക റോഡ് യാഥാർത്ഥ്യത്തിലേക്ക്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സമുദ്രാന്തര തുരങ്ക റോഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഈ വർഷം നവംബറോടെ റോഡ് പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്ന് കൊടുക്കും. രണ്ട് വർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാകുന്നത്.
മുംബൈ തീരദേശ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് തുരങ്ക റോഡ് നിർമ്മിക്കുന്നത്. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് തുരങ്കത്തിന്റെ നിർമാണ ചുമതല. രണ്ട് ഘട്ടങ്ങളിലായി 29.8 കിലോ മീറ്ററിലാണ് മുംബൈ തീരദേശ റോഡ് പദ്ധതി. ടോൾ ഫ്രീ റോഡിലൂടെ സൗത്ത് മുംബൈയെ നോർത്ത് മുംബൈയുമായി ബന്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തുരങ്ക പാതയുടെ ആദ്യ ഘട്ടം 10.58 കിലോ മീറ്ററിൽ മറൈൻ ഡ്രൈവ് മുതൽ ബാന്ദ്ര വോർലി സീ ലിങ്ക് വരെയാണുള്ളത്. 2.7 കിലോ മീറ്റർ ദൂരത്തിൽ ഇരട്ട തുരങ്കങ്ങളാണ് ഇവിടെ സജ്ജമാക്കുന്നത്. മറൈൻ ഡ്രൈവ് പ്രോമെനേഡ് മുതൽ ബാന്ദ്രവോർലി സീ ലിങ്കിന്റെ വോർലി എൻഡ് വരെ നീളമുള്ള തുരങ്കറോഡ് ഹൈ സ്പീഡ് തീരദേശ റോഡാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ മെട്രോ നഗരത്തിന്റെ അഭിമാനമാകുന്ന വികസന പദ്ധതിയായി ഈ തുരങ്കറോഡ് മാറും.
ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് നിലവിൽ മുംബൈ. പദ്ധതി പൂർത്തിയാകുന്നതൊടെ ഗിർഗാവ് മുതൽ വോർലി വരെയുള്ള ദൂരം 10 മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ സാധിക്കും. നിലവിൽ 45 മിനിറ്റാണ് ഈ യാത്രയ്ക്ക് വേണ്ടസമയം.
ഗിർഗാവ് ചൗപ്പട്ടിക്ക് സമീപം പ്രിയദർശിനി പാർക്കിൽ നിന്നാരംഭിച്ച് മറൈൻ ഡ്രൈവിലെ നേതാജി സുഭാഷ് പാർക്കിലാണ് റോഡ് സമാപിക്കുന്നത്. ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും ബന്ധിപ്പിക്കുന്ന ചാനൽ ടണൽ പോലുള്ള ലോകത്തിലെ മറ്റ് ജലഗർഭ തുരങ്കത്തിന് സമാനമാണ് ഈ തുരങ്ക പാത.
ആറ് സമാന്തര പാതകളാണ് ടണലിലുണ്ടാവുക. ഇതിൽ നാലെണ്ണം കാൽനട യാത്രയ്ക്കും രണ്ടെണ്ണം വാഹനങ്ങൾക്കുമുള്ളതാണ്. മൂന്ന് ലൈനിലുള്ളതാണ് തുരങ്കം. ഓരോന്നിനും മൂന്നര മീറ്റർ വീതിയുണ്ട്. രണ്ട് തുരങ്കത്തിന്റേയും രണ്ട് ലൈനുകൾ വീതമാണ് തുറന്നുകൊടുക്കുക. മറ്റ് രണ്ടെണ്ണം അടിയന്തര ആവശ്യത്തിനും വാഹനങ്ങളുടെ എണ്ണം വർധിക്കുമ്പോൾ മാത്രം തുറന്ന് കൊടുക്കാനുമാണെന്ന് നിർമാതാക്കളായ ദക്ഷിണ കൊറിയൻ കമ്പനിയായ യൂഷിൻ എൻജിനിയറിംഗ് കമ്പനിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റ് നമക് ചവൊ വ്യക്തമാക്കി.
Comments