ബെംഗളൂരു : ഇന്ന് കർണാടകയിൽ നിശബ്ദ പ്രചാരണം. കഴിഞ്ഞ ദിവസമാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം അവസാനിച്ചത്. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിൽ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാർത്ഥികൾ നടത്തുക. ഗ്രാമ നഗര വ്യത്യാസങ്ങളിലാതെ ശക്തമായ പ്രചാരണമാണ് കർണാടകയിൽ ബിജെപിയും കോൺഗ്രസും നടത്തിയത്.
അതേസമയം നിശ്ശബ്ദ പ്രചാരണ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അവസാന ഘട്ടത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോയിലടക്കം വൻ ജനപങ്കാളിത്തമാണ് കാണാൻ സാധിച്ചത്. കേന്ദ്രമന്ത്രിമാരും പാർട്ടി അദ്ധ്യക്ഷനും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. സുമലത അംബരീഷും സൂപ്പർ സ്റ്റാർ കിച്ച സുദീപും പ്രചരണത്തിനിറങ്ങിയത് ബിജെപിയ്‌ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
കർണാടകയിൽ ബിജെപി അധികാരം നിലനിർത്തുമെന്ന സൂചനയാണ് സീ അഭിപ്രായ സർവെ ഫലം നൽകിയത്. 224 അംഗ നിയമസഭയിൽ 103 മുതൽ 118 വരെ സീറ്റുകൾ നിലനിർത്തി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവെ വ്യക്തമാക്കുന്നു. 42 ശതമാനം വോട്ടുകൾ ബിജെപി നേടും. സംസ്ഥാനത്ത് ക്യാമ്പുചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണങ്ങൾ ബിജെപിയ്‌ക്ക് മേൽക്കൈ ഉണ്ടാക്കിതായും സർവെയിൽ പറയുന്നു.
കോൺഗ്രസ് തന്നെയാകും രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി. 82 മുതൽ 97 വരെ സീറ്റുകൾ വരെ കോൺഗ്രസ് സംസ്ഥാനത്ത് നേടും. 41 ശതമാനം വോട്ടും കരസ്ഥമാക്കും. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ജെഡിഎസ് മുന്നേറുമെന്നും ഇത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നും സർവെ വ്യക്തമാക്കുന്നു. ജനതാദൾ 28 മുതൽ 33 സീറ്റുവരെ നേടും. പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ പുറത്തുവന്ന സർവെകൾ കോൺഗ്രസിന് നേരിയ മുൻതൂക്കം നൽകിയിരുന്നു. മേയ് 10 നാണ് കർണാടകയിൽ തിരെഞ്ഞെടുപ്പ്. 13 നാണ് വോട്ടെണ്ണൽ.
Comments