ഭോപ്പാൽ: മൺസൂണിന് മുമ്പ് അഞ്ച് ചീറ്റകളെകൂടി ഉൾവനത്തിലേക്ക് തുറന്ന് വിടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ നിന്നും പുറത്തുകടക്കാൻ അനുവദിക്കുമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കടക്കാത്ത പക്ഷം അവയെ തിരിച്ച് പിടിക്കേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. മൂന്ന് പെൺ ചീറ്റകളെയും രണ്ട് ആൺ ചീറ്റകളെയുമാണ് തുറന്ന് വിടുന്നത്.
കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങൾ ഭക്ഷണവും പാർപ്പിടവും കണ്ടെത്തുന്നതിനും പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനും ബുദ്ധിമുട്ടുള്ളതിനാൽ മൺസൂൺ കാലത്ത് മൃഗങ്ങളെ പൊതുവെ കാട്ടിലേക്ക് വിടാറില്ല. അതുകൊണ്ടാണ് ജൂണിൽ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് ചീറ്റകളെയും തുറന്ന് വിടുന്നത്. മഴക്കാലത്തിനു ശേഷം മന്ത്രാലയം സ്ഥിതിഗതികൾ അവലോകനം ചെയ്യും. മെറ്റാ പോപ്പുലേഷൻ സ്ഥാപിക്കുന്നതിനുള്ള ചീറ്റ സംരക്ഷണ പ്രവർത്തന പദ്ധതി പ്രകാരം കെഎൻപിയിലേക്കോ പരിസര പ്രദേശങ്ങളിലേക്കോ കൂടുതൽ ചീറ്റകളെ തുറന്ന് വിടാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്.
ഈ വർഷം മാർച്ചിൽ ഒബന്‍, ആശ എന്നീ വിളിപ്പേരുള്ള രണ്ട് ചീറ്റകളെയും ഉൾവനത്തിലേക്ക് തുറന്ന് വിട്ടിരുന്നു. ഒബനെയാണ് ആദ്യം വിശാലവനത്തിലേക്ക് തുറന്നു വിട്ടത്. പിന്നീട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചയോടെ ആശയെയും വനത്തിനുള്ളിലേക്ക് അയച്ചു. കഴിഞ്ഞ വർഷം നമീബിയയിൽ നിന്നും അഞ്ച് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. പ്രോജക്ട് ചീറ്റയുടെ ഭാഗമായി ഈ വർഷം സൗത്ത് ആഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റ പുലികളെ കൂടി ഇന്ത്യയിലെത്തിച്ചിരുന്നു. ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് സംഘത്തിലുണ്ടായിരുന്നത്.
Comments