ടെഹ്റാൻ: ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് രണ്ട് പ്രമുഖ നടിമാർക്കെതിരെ ഇറാൻ ഭരണകൂടത്തിന്റെ നിയമനടപടി. ബാരൻ കോസാരി(37), ഷാഗയേഗ് ദെഹ്ഗാൻ (44) എന്നിവർക്കെതിരെയാണ് നിയമനടപടികൾ ആരംഭിച്ചത്.
ശിരോവസ്ത്രമില്ലാതെ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെന്ന കുറ്റം ആരോപിച്ചാണ് ഇറാനിലെ സദാചാര പോലീസ് കേസെടുത്തത്. വർഷങ്ങളോളം തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ആരോപിച്ചിരിക്കുന്നത്. ഹേസാം മഹ്മൂദിയെന്ന നടന്റെ ശവസംസ്കാര ചടങ്ങിൽ ബാരൻ കോസാരി ഹിജാബ് ധരിക്കാതെ പങ്കെടുത്തിരുന്നു. ഇതാണ് സദാചാര പോലീസിനെ ചൊടിപ്പിച്ചത്. കഫേയിൽ ഹിജാബ് ധരിച്ചില്ലെന്ന കുറ്റമാണ് ഷാഗയേഗ് ദെഹ്ഗാനെതിരെ ചാർത്തിയിരിക്കുന്നത്.
ശിരോവസ്ത്രം ധരിക്കാത്തതിന് നടിമാരായ കതയൂൺ റിയാഹി, പന്തേ ബഹ്റാം, അഫ്സാനെ ബൈഗാൻ, ഫത്തേമ മൊതാമദ്-ആരിയ എന്നിവർക്കെതിരെയും സദാചാര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയവരാണ് ഈ നടിമാർ.
ശരിയത്ത് നിയമപ്രകാരം ഹിജാബ് ധരിക്കുന്നില്ലെന്നാരോപിച്ച് സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരി കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇറാനിൽ ശക്തമായിരുന്നു. എന്നാൽ പൊതു സ്ഥലങ്ങളിൽ ക്യാമറകൾ അടക്കം സ്ഥാപിച്ച് ഹിജാബ് സ്ത്രീകളിൽ അടിച്ചേൽപ്പിക്കുകയാണ് ഇറാൻ ഭരണകൂടം.
Comments