കൊൽക്കത്ത: എല്ലാ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധവും വ്യാപാരവും ശക്തിപ്പെടുത്തുന്നതിനായി പുതിയ നയം രൂപീകരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ അതിർത്തി നയം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വ്യാപാര വിഷയത്തിൽ വലിയ ഊന്നലാണ് നൽകുന്നുതെന്ന് അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെയും വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അതിർത്തി മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ, വ്യാപാരം, ഗ്രാമ വികസനം എന്നിവ മുൻപ് മോശം അവസ്ഥയിലായിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവിധ വികസന പദ്ധതികളാണ് അതിർത്തി ഗ്രാമങ്ങളിൽ നടപ്പിലാക്കിയത്. രാജ്യത്തെ മറ്റ് ഗ്രാമങ്ങളെ പോലെ അതിർത്തി ഗ്രാമങ്ങളിലും ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാകും. 15,000 കിലോമീറ്ററിൽ അധികം വരുന്ന ഇന്ത്യയുടെ കര അതിർത്തി ഏഴ് രാജ്യങ്ങളെയാണ് സ്പർശിക്കുന്നത്’അമിത് ഷാ വ്യക്തമാക്കി.
‘ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകും എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം സാക്ഷാത്കരിക്കും. അയൽ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് തുറമുഖങ്ങളുടെ വികസനം പ്രധാനമാണ്. അതിർത്തി സുരക്ഷാ സേന ഇല്ലതെയുളള ഇന്ത്യയുടെ അതിർത്തികളുടെ സുരക്ഷയെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. മഞ്ഞുവീഴ്ച മുതൽ മരുഭൂമി വരെയും കര അതിർത്തി മുതൽ ബംഗാൾ ഉൾക്കടൽ വരെയും എല്ലായിടത്തും നമ്മുടെ ഭൂമി സംരക്ഷിക്കാൻ സൈന്യം കാവലുണ്ടെന്നും അമിത് ഷാ പറഞ്ഞു.
Comments