തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഡ്രോൺ പൈലറ്റിങ് പരിശീലനത്തിന് അനുമതി നൽകി ഡിജിസിഎ. പത്താം ക്ലാസ്സ് പാസ്സായവർക്ക് കോഴ്സ് പഠിക്കാം. അസാപ് കേരളയ്‌ക്കാണ് കേന്ദ്ര വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് അംഗീകാരം ലഭിച്ചത്. പരിശീലനവും സർട്ടിഫിക്കേഷനും പാസായവർക്ക് നൽകുന്നതായിരിക്കും.
അസാപ് കേരളയുടെ നേതൃത്വത്തിൽ കാസർകോട് കമ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് ഡ്രോൺ പൈലറ്റിങ് പരിശീലനം നൽകുന്നത്. 96 മണിക്കൂർ ദൈർഘ്യമുള്ള പൈലറ്റിങ് കോഴ്സ്16 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന തരത്തിലാണ് തയാറാക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തെ ഡിജിസിഎ ലൈസൻസിങ് പ്രോഗ്രാമും ഇതിൽ ഉൾപ്പെടും. ഡ്രോൺ സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ വരും വർഷങ്ങളിൽ 80,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് വിദേശത്ത് ഡ്രോണുകൾ പറപ്പിക്കാം. ഡ്രോണുകൾ പറപ്പിക്കുന്നതിന് ഡിജിസിഎ ലൈസൻസ് ആവശ്യമാണ്. പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് കോഴ്സ് ചെയ്യാം. കോഴ്‌സിൽ ചേരുന്നവർക്ക് പാസ്പോർട്ട് ഉണ്ടായിരിക്കണം. 42,952 രൂപയാണ് കോഴ്സ് ചെയ്യുന്നതിനുള്ള ഫീസ്.
Comments