ബെംഗളൂരു: മാസങ്ങൾ നീണ്ട പ്രചരണങ്ങൾക്കൊടുവിൽ ജനവിധിയെഴുതാനായി കർണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 58,282 പോളിംഗ് ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. അഞ്ചര കോടി വോട്ടർമാരാകും വിധിയെഴുതുക. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുക. 2613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുക. ഭിന്നശേഷിക്കാർക്കും 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21 കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും 4,699 ട്രാൻസ് ജെൻഡർ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും. രാവിലെ ഏഴ് മുതലാണ് പോളിംഗ് ആരംഭിക്കുക.
കർണാടക നിയമസഭയുടെ അംഗസംഖ്യ ആകെ 224 ആണ്. 113 എംഎൽഎമാരുടെ കക്ഷിയ്‌ക്കാണ് ഭരണം. ബിജെപി അധികാരം നിലനിർത്തുമെന്ന സൂചനയാണ് സീ അഭിപ്രായ സർവേ ഫലം പറയുന്നത്. 224 അംഗ നിയമസഭയിൽ 103 മുതൽ 118 വരെ സീറ്റുകൾ നിലനിർത്തി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ വ്യക്തമാക്കുന്നു. 42 ശതമാനം വോട്ടുകൾ ബിജെപി നേടും. സംസ്ഥാനത്ത് ക്യാമ്പുചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണങ്ങൾ ബിജെപിയ്‌ക്ക് മേൽക്കൈ ഉണ്ടാക്കിതായും സർവേയിൽ പറയുന്നു.
കോൺഗ്രസ് തന്നെയാകും രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി. 82 മുതൽ 97 വരെ സീറ്റുകൾ വരെ കോൺഗ്രസ് സംസ്ഥാനത്ത് നേടും. 41 ശതമാനം വോട്ടും കരസ്ഥമാക്കും. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ജെഡിഎസ് മുന്നേറുമെന്നും ഇത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നും സർവേയിൽ പറയുന്നു. ജനതാദൾ 28 മുതൽ 33 സീറ്റുവരെ നേടും. പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ പുറത്തുവന്ന സർവേകൾ കോൺഗ്രസിന് നേരിയ മുൻതൂക്കം നൽകിയിരുന്നു.
പ്രധാനമന്ത്രിയുടെ റോഡ് ഷോയിലടക്കം വൻ ജനപങ്കാളിത്തമാണ് കാണാൻ സാധിച്ചത്. കേന്ദ്രമന്ത്രിമാരും പാർട്ടി അദ്ധ്യക്ഷനും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. സുമലത അംബരീഷും സൂപ്പർ സ്റ്റാർ കിച്ച സുദീപും പ്രചരണത്തിനിറങ്ങിയത് ബിജെപിയ്‌ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
സുരക്ഷയ്‌ക്കായി 1,56,000 പോലീസ് ഉദ്യോഗസ്ഥർ, കോൺസ്റ്റബിൾമാർ, ഹോം ഗാർഡുകൾ, അർദ്ധ സൈനികർ എന്നിവരെ വിന്യസിക്കും. പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വോട്ടർമാർക്ക് ഭയമില്ലാതെ വോട്ട് ചെയ്യാൻ കഴിയുന്ന തരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അന്തർ ജില്ലാ-അന്തർ സംസ്ഥാന അതിർത്തികളിലെ 700 ചെക്ക്‌പോസ്റ്റുകളിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മേയ് 13ന് ആണ് വോട്ടെണ്ണൽ.
Comments