എറണാകുളം: വന്ദന കൊലപാതകത്തിൽ രൂക്ഷമായി പ്രതികരിച്ച് ഹൈക്കോടതി. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവവികാസങ്ങളാണ് കേരളത്തിൽ അരങ്ങേറുന്നതെന്ന് കോടതി വിമർശിച്ചു. ഏറ്റവും മോശമായ പേടി സ്വപ്നമാണ് ഇന്ന് സംഭവിച്ചതെന്നും നിരന്തരം ഈ വിഷയം പരിഗണിക്കാറുണ്ടെന്നും കോടതി വ്യക്തമാക്കി. പോലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പോലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പോലീസിനല്ലേയെന്നും കോടതി ചോദിച്ചു.
കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാകാത്ത സംഭവമാണെന്ന് അറിയാമെന്നും കോടതി പറഞ്ഞു. വന്ദനയ്‌ക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തിയാണ് ഹൈക്കോടതി സിറ്റിംഗ് ആരംഭിച്ചത്. യാതൊരു സന്തോഷവും ഇല്ലാതെയാണ് ഈ സിറ്റിംഗ് നടത്തുന്നതെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സർവകലാശാല ഹർജിയിൽ പറഞ്ഞിരുന്നു.
Comments