തിരുവനന്തപുരം: വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ അക്രമത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), കെജിഎംഒഎ, ഇഎസ്‌ഐ ഡോക്ടർമാരാണ് സമരം തുടരുന്നത്. സമരം തുടർന്നാലും ഐസിയു,ലേബർ റൂം , അത്യാഹിത വിഭാഗം എന്നിവിടങ്ങളിലെ പണിമുടക്ക് ബാധിക്കില്ല. ഡോക്ടർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. വ്യാഴാഴ്ച രാവിലെ പത്തരയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചർച്ച.
ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് തടയുന്ന നിയമം, ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത് ഓർഡിനന്‌സ് ആയി ഇറക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രശ്‌നപരിഹാരത്തിന് സർക്കാർ തല ഇടപെടലും സജീവമായത്. ഡോക്ടർമാരുടെ സംഘം ഇന്നലെ ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയിലും എത്രയും വേഗം ഓർഡിനൻസ് ഇറക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെട്ടത്. ഈ ചർച്ചയിലെ വിവരങ്ങൾ ചീഫ് സെക്രട്ടറി വഴി ആരോഗ്യസെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി ചർച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്.
ഡോക്ടറുടെ കൊലപാതകത്തിൽ വൻ പ്രതിഷേധമാണ് സംസ്ഥാനമൊട്ടാകെ നടന്നത്. ഡോ. വന്ദന ദാസിന്റെ പോസ്റ്റ്‌മോർട്ടം നടന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുൻപിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പോസ്റ്റ്‌മോർട്ടം നടപടികൾ കഴിയുന്നതുവരെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് വൈകുന്നേരം നാല് മണിയ്‌ക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനമായി വിവിധ മെഡിക്കൽ കോളേജുകളിലെ മെഡിക്കൽ വിദ്യാർത്ഥികൾ, ഹൗസ് സർജൻസ്, ജൂനിയർ ഡോക്ടർമാർ, പിജി വിദ്യാർത്ഥികൾ, വിവിധ സംഘടനകളില് പ്രവർത്തിക്കുന്ന ഡോക്ടർമാർ, എന്നിവർ ഉൾപ്പെടെ ആയിരത്തോളം പേർ പ്രകടനമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തി റോഡ് ഉപരോധിച്ചിരുന്നു.
Comments