തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിന് ശേഷവും പ്രതി സന്ദീപ് അക്രമാസക്തനായി ബഹളം തുടരുന്നു. പൂജപ്പുരയിലെ അതിവ സുരക്ഷ ബ്ലോക്കിലെ സെല്ലിലാക്കിയ സന്ദീപ് അവിടെയും ബഹളം തുടരുകയായിരുന്നു. സെല്ലിൽ രാത്രിയും സന്ദീപ് ബഹളം വച്ചതായാണ് ജയിൽ അധികൃതർ അറിയിച്ചത്. സന്ദീപിന്റെ നിരീക്ഷണം ശക്തമാക്കിയതായും ഉദ്യോഗസ്ഥർ പറയുന്നു. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള സെല്ലിൽ പ്രതിയെ നിരീക്ഷിക്കുന്നതിനായി വാർഡൻമാരുമുണ്ട്. സന്ദീപിന്റെ രക്ത സാമ്പിൾ വീണ്ടും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി സന്ദീപിനെ പോലീസ് ജയിൽ അധികൃതർക്ക് കൈമാറിയത്. ഡോക്ടർമാർ പരിശോധന നടത്താൻ തയാറാകാത്തതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഏറെ വലഞ്ഞിരുന്നു. സ്വകാര്യ ആശുപത്രിയിലാണ് ഒടുവിൽ പരിശോധന നടത്തിയത്. സെൻ്ട്രൽ ജയിലിന്റെ പ്രവേശന കവാടത്തിന് പലത് ഭാഗത്തുള്ള സുരക്ഷാ സെല്ലിലേക്ക് വീൽ ചെയറിലാണ് സന്ദീപിനെ കൊണ്ടുപോയത്.
ജയിലിലെ ഡോക്ടർ പരിശോധന നടത്തിയ ശേഷം രാത്രി ജയിൽ ഭക്ഷണം നൽകിയിരുന്നു. ഷുഗറിന്റെ അളവ് കുറവായതിനാൽ തുടർന്ന് മരുന്നും ബ്രെഡും കൊടുത്തു. ഓരോ കൊല്ലാൻ ശ്രമിക്കുന്നതായി ഇടയ്‌ക്കിടയിൽ നിലവിളിച്ചിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. പ്രതിയുടെ ചില പെരുമാറ്റങ്ങൾ അഭിനയമാണോ എന്നത് സംശയമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അക്രമാസക്തനായതിനാൽ സെല്ലിൽ മറ്റ് തടവുകാരെ ഇട്ടിട്ടില്ല. ജയിലിലെ നാല് സുരക്ഷാ സെല്ലുകളിൽ ഒരു സെല്ലാണ് സന്ദീപിനായി മാറ്റിവെച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ സന്ദീപിനെ ജയിൽ ഡോക്ടർ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. അമിതമായി ലഹരി ഉപയോഗിച്ചതിനാൽ ശരിയായ മാനസിക നില സന്ദീപിനില്ലെന്നും ജയിൽ അധികൃതർ പറഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ മാനസിക ആരോഗ്യ വിദഗ്ധൻ സന്ദീപിനെ പരിശോധിക്കും. പ്രശ്‌നങ്ങളുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.
അതേസമയം ഡോക്ടർ വന്ദനയുടെ കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. കൊലപാതകവും അക്രമവും അടക്കം ആശുപത്രിയിലെ സംഭവങ്ങളെല്ലാം നടന്നത് 20 മിനിട്ടിനുള്ളിലായിരുന്നു. പുലർച്ചെ 4:41 നാണ് സന്ദീപുമായി പോലിസ് ആശുപത്രിയിലെത്തുന്നത്. പിന്നാലെ ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെ ദൃശ്യങ്ങൾ സന്ദീപ് വാട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലർച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്.
ആദ്യം ബന്ധു രാജേന്ദ്രനെയാണ് പ്രതി ആക്രമിച്ചത്. രാജേന്ദ്രനെ ചവിട്ടി വീഴ്‌ത്തിയ സന്ദീപ്, കത്രികയെടുത്ത് പുറത്ത് വന്ന് ബിനുവിനെ കുത്തുകയായിരുന്നു. കുത്തേൽക്കുന്നത് ബിനു കണ്ടില്ല. ബിനുവിനെ കുത്തുന്നത് കണ്ട് തടയാൻ ശ്രമിച്ച ഹോം ഗാർഡ് അലക്‌സിനെ കുത്തുകയായിരുന്നു. പ്ലാസ്റ്റിക് കസേര കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച എ എസ് ഐ മണിലാലിനും ഇതിനിടെ കുത്തേറ്റു. തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാജേഷിനെയും പ്രതി കുത്തി. ഇതിനിടയിലായിരുന്നു വന്ദനയോടുള്ള കൊടും ക്രൂരത. 5 മണിക്ക് കുത്തേറ്റ വന്ദനയുമായി സുഹൃത്ത് ഓടി പുറത്തേക്ക് വരുന്നു. 5.04 ന് വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഇതിന്റെയെല്ലാം സി സി ടി വി ദൃശ്യങ്ങൾ സഹിതമുള്ള വിശദമായ റിപ്പോർട്ടാണ് പൊലിസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.
Comments