ഇസ്ലാമബാദ്: ഇമ്രാൻ ഖാനെ കസ്റ്റഡിയിൽ ഇഞ്ചിഞ്ചായി കൊല്ലാനാണ് പാക് സർക്കാർ ശ്രമിക്കുന്നതെന്ന് പിടിഐ വക്താവ്. ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ മുൻ പ്രധാനമന്ത്രിക്ക് അർഹമായ മാനുഷിക പരിഗണന നൽകുന്നില്ലെന്ന് പിടിഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ചൊവാഴ്ചയാണ് ഇമ്രാൻ ഖാനെ ഇസ്ലാമബാദ് ഹൈക്കോടതിക്ക് പുറത്ത് വെച്ച് അറസ്റ്റ് ചെയ്തത്. പാകിസ്താൻ റേയ്ഞ്ചേഴ്സ് എന്ന അർദ്ധ സൈനിക വിഭാഗമാണ് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഇമ്രാനെ കസ്റ്റഡിയിലെടുത്തത്.
തന്നെ പാക് സർക്കാർ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കുന്നതായി ഇമ്രാൻ ഖാൻ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ജയിലിൽ വെച്ച് തനിക്ക് ഒരു ഇഞ്ചെക്ഷൻ കുത്തിവെച്ചു. മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താനാണ് ശ്രമം ഇമ്രാൻ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറായി ശുചിമുറി ഉപയോഗിക്കാൻ പോലും അനുവദിച്ചില്ല. മലിനമായ മുറിയാണ് അനുവദിച്ചത്. കിടക്കാൻ പായയോ തലയണയോ ഇല്ലായിരുന്നു. രാത്രി മുഴുവൻ ഉണർന്നിരിക്കുകയായിരുന്നു ഇമ്രാൻ കോടതിയിൽ പറഞ്ഞു.
പാകിസ്താൻ റേയ്ഞ്ചേഴ്സ് ഇമ്രാന്റെ തലയിലും കാലിലും ചവിട്ടതായി ഇമ്രാന്റെ വക്കീൽ അഫ്സൽ മർവത് ആരോപിച്ചു. തടവറയിൽ വെച്ച് ഇമ്രാനെ കൊലപ്പെടുത്താൻ ഷെഹബാസ് ഷെരീഫ് സർക്കാർ ശ്രമങ്ങൾ നടത്തുനന്നതായി തങ്ങൾക്ക് സൂചന ലഭിച്ചിട്ടുണ്ട് ഇമ്രാനു വേണ്ടി ഹാജരായ വക്കിൽ പറഞ്ഞു. മഖ്സൂദ് ചപ്രാസിക്ക് നേരിട്ട വിധി മുൻ പ്രധാനമന്ത്രിക്ക് വേണ്ടി പാക് സർക്കാർ തയ്യാറാക്കുന്നതായി സംശയമുണ്ട്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉൾപ്പെട്ട 16 കോടിയുടെ പണമിടപാട് കേസിലെ മുഖ്യസാക്ഷിയാണ് മഖ്സൂദ് ചപ്രാസി. ദുബായിലെ ഫ്ളാറ്റിൽ മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
ഇമ്രാന്റെ അറസ്റ്റിന് ശേഷം പാകിസ്താനിൽ പിടിഐ അനികൂലികൾ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ഇതിനിടയിലാണ് കടുത്ത പീഡനമാണ് മുൻ പ്രധാനമന്ത്രി നേരിടുന്ന വാർത്ത പുറത്ത് വരുന്നത്.
Comments