ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഈജിപ്തിലേക്ക് പുറപ്പെട്ടു. ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് അറബ് രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്താനാണ് പാണ്ഡെ ഈജിപ്ത് സന്ദർശനത്തിനായി പുറപ്പെട്ടത്. മെയ് 16 മുതൽ 17 വരെയാണ് സന്ദർശനം നടത്തുന്നത്.
ഈജിപ്ഷ്യൻ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ്, ഈജിപ്ഷ്യൻ പ്രതിരോധ മന്ത്രി, ഈജിപ്ഷ്യൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് എന്നിവരുമായി പാണ്ഡെ ചർച്ചകൾ നടത്തുമെന്ന് സൈന്യം അറിയിച്ചു. സന്ദർശന വേളയിൽ കരസേനാ മേധാവി രാജ്യത്തെ മുതിർന്ന സൈനിക നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ഈജിപ്ഷ്യൻ സായുധ സേനയുടെ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുകയും നിരവധി പ്രധാന്യമുള്ള വിഷയങ്ങളെ കുറിച്ച് ആശയങ്ങൾ കൈമാറുകയും ചെയ്യും.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി മുഖ്യാതിഥിയായിരുന്നു. ജനുവരിയിൽ ഇന്ത്യയും ഈജിപ്ഷ്യൻ സൈന്യവും ആദ്യമായി സംയുക്ത അഭ്യാസം നടത്തിയത് ശ്രദ്ധേയമാണ്. അതേസമയം, ഇന്ത്യയിൽ നിന്ന് തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ, റഡാറുകൾ, സൈനിക ഹെലികോപ്റ്ററുകൾ എന്നിവ വാങ്ങാൻ ഈജിപ്ത് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു
Comments