തിരുവനന്തപുരം: മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പോലീസുകാരന് സ്ഥലം മാറ്റം. പോലീസ് ഉദ്യോഗസ്ഥർക്ക് എന്ന് പറഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥൻ മാങ്ങ വാങ്ങിയത്. എആർ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. അസിസ്റ്റൻറ് കമ്മിഷണർക്കും പോത്തൻകോട് സി.ഐയ്‌ക്കുമെന്നും പറഞ്ഞാണ് മാങ്ങ വാങ്ങിയത്. അഞ്ച് കിലോ മാങ്ങയായിരുന്നു ഇയാൾ കടക്കാരനിൽനിന്നും തട്ടിയെടുത്തത്.
ഒരു മാസമായിട്ടും പണം കിട്ടാതായതോടെയാണ് കച്ചവടക്കാരൻ പോലീസിൽ പരാതി നൽകിയത്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എം.എസ്. സ്റ്റോഴ്‌സ് ഉടമ ജി. മുരളീധരൻ നായരാണ് പോലീസ് ഉദ്യോഗസ്ഥൻ കബളിപ്പിച്ചത്. കഴിഞ്ഞ മാസമാണ് അസിസ്റ്റൻറ് കമ്മീഷണർക്കും പോത്തൻകോട് സിഐക്കും വേണ്ടി എന്ന് പറഞ്ഞ് മാങ്ങ വാങ്ങിയത്. ഉന്നത ഉദ്യോഗസ്ഥർ ഗൂഗിൾപേ വഴി പണം നൽകുമെന്ന് ഇയാൾ പറയുകയും ചെയ്തു. പോത്തൻകോട് സിഐയും എസ്‌ഐയും കടയിൽ നിന്നു സാധനങ്ങൾ വാങ്ങാറുള്ളതിനാൽ കടയുടമയായ മുരളീധരൻ നായർക്ക് സംശയം തോന്നിയില്ല.
തുടർന്നുള്ള അന്വേഷണത്തിൽ മാങ്ങ വാങ്ങി പണം നൽകാതെ കടന്നത് പോത്തൻകോട് സ്റ്റേഷനിലെ പോലീസ് തന്നെയാണെന്ന് മനസ്സിലാകുകയായിരുന്നു. തുടർന്ന് പോലീസുകാരനെ വീണ്ടും കടയിൽ എത്തിച്ച് കടക്കാരനെ കൊണ്ട് ഉറപ്പുവരുത്തുകയും ചെയ്തു. മുൻപ് കാഞ്ഞിരപ്പള്ളിയിൽ പച്ചക്കറി കടയിൽ നിന്ന് സിവിൽ പോലീസ് ഓഫീസർ മാങ്ങ മോഷ്ടിച്ച സംഭവം കേരള പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. സംഭവത്തിൽ പോലീസുകാരനെ പിരിച്ചുവിട്ടാണ് ആഭ്യന്തര വകുപ്പ് നാണക്കേടിൽനിന്ന് തലയൂരിയത്. ഇതിന്റെ ചൂടാറും മുമ്പേയാണ് പോലീസിനു നാണക്കേടായി തലസ്ഥാനത്തും മാങ്ങാതട്ടിപ്പ് അരങ്ങേറിയത്.
Comments