മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വിവിധഭാഷാ തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയത് സിപിഎം, മുസ്ലിം ലീഗ് പ്രവർത്തകരെന്ന് റിപ്പോർട്ട്. അക്രമകാരികളിൽ ഏഴ് പേർ സിപിഎം പ്രവർത്തകരും രണ്ട് പേർ മുസ്ലിം ലീഗുകാരുമാണ്. പ്രതികൾ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചെങ്കിലും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട കേസ് അട്ടിമറിക്കപ്പെട്ടേക്കാം എന്ന സൂചനകളാണ് പുറത്തുവരുന്നത്.
വെള്ളിയാഴ്ച അർധരാത്രിയാണ് ബിഹാർ ഈസ്റ്റ് ചെമ്പാരൻ മാധവ്പുർ കേശോ സ്വദേശി രാജേഷ് മാഞ്ചിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലായ ഒൻപത് പേരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുക്കുകയും ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തിനിരയായ രാജേഷ് മാഞ്ചി അവശനായി ഇരിക്കുന്ന ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. അക്രമകാരികൾക്ക് ഉന്നതരുമായി ബന്ധനമുള്ളതിനാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യത ഏറെയാണ്.
അതേസമയം, ബിഹാർ സ്വദേശിയെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും ഒരു ദിവസം മാത്രമാണ് ഇയാൾ കിഴിശേരിയിലെ കോഴിത്തീറ്റ ഫാമിൽ ജോലിക്കെത്തിയതെന്നും ഫാം മാനേജർ സൈഫുദീൻ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഷ്ടാവെന്നാരോപിച്ച് ഒരു സംഘം ആളുകൾ ബിഹാർ സ്വദേശിയെ അടിച്ച് കൊലപ്പെടുത്തിയത്. ശരീരത്തിൽ മർദനമേറ്റ് അതിഗുരുതര മുറിവുകളുണ്ടായിരുന്നുവെന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും വെളിപ്പെടുത്തിയിരുന്നു.
Comments