എറണാകുളം: ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന പേരിൽ 62-കാരന് പോലീസ് ഉദ്യാഗസ്ഥർ തെറ്റായി പിഴ ചുമത്തിയതായി പരാതി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. സിറ്റി ട്രാഫിക് പോലീസ് അഞ്ഞൂറ് രൂപയാണ് പിഴയിട്ടിരിക്കുന്നത്. എന്നാൽ നോട്ടീസിലുള്ള ദൃശ്യം തന്റെ വാഹനത്തിന്റേതല്ലെന്നും അടുത്ത കാലത്തൊന്നും ആ പ്രദേശത്തുകൂടി താൻ പോയിട്ടില്ലെന്നുമാണ് അരവിന്ദാക്ഷന്റെ ആരോപണം.
ഏപ്രിൽ 9-ന് കൊച്ചിൻ ഷിപ്യാർഡിന് സമീപം ഹെൽമെറ്റ് വെയ്‌ക്കാതെ വണ്ടിയോടിച്ചെന്ന് കാണിച്ചാണ് എറണാകുളം സൗത്ത് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം അരവിന്ദാക്ഷപ്പണിക്കർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിലുള്ള ചിത്രത്തിൽ വാഹനം മാത്രമാണുള്ളത്. ഹെൽമെറ്റില്ലാതെ സഞ്ചരിച്ച ആളെപ്പറ്റി ഒരു സൂചനയും ദൃശ്യങ്ങളില്ല. ചിത്രത്തിലുള്ള വാഹനം തന്റേതല്ലെന്നാണ് അരവിന്ദാക്ഷ പണിക്കർ പറയുന്നത്.
ഹെൽമെറ്റ് ധരിച്ചില്ലെന്ന് പറയുന്ന ദിവസം തന്റെ വിവാഹ വാർഷികമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് താൻ പുറത്ത് പോയിരുന്നില്ലെന്നും വയോധികൻ വ്യക്തമാക്കി. ചെയ്യാത്ത തെറ്റിന് പിഴ അടക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുൻ തപാൽ ജീവനക്കാരൻ കൂടിയായ അരവിന്ദാക്ഷ പണിക്കർ. പിഴയിട്ട നടപടി പോലീസ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് കൊച്ചി സിറ്റി ട്രാഫിക് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
Comments