ന്യൂഡൽഹി: അമിതവണ്ണമുള്ള പോലീസുകാരെ സേനയിൽ നിന്നും പുറത്താക്കാൻ നീക്കം. ഇത്തരത്തിലൊരു നടപടിക്കൊരുങ്ങുന്നത് ആസാം പോലീസാണ്. ഐ പി എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരുടെയും ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) രേഖപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിതരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത് കായികക്ഷമമല്ലാത്തവരെ സേനയിൽ നിന്ന് പുറത്താക്കുന്നതിന് വേണ്ടിയാണ്. ബി എം ഐ കൃത്യമാക്കുന്നതിനായി മൂന്ന് മാസത്തെ സമയ കാലാവധിയും ഇവർക്ക് അനുവദിച്ച് നൽകിയിട്ടുണ്ട്.
‘ഞങ്ങൾ മൂന്ന് മാസത്തെ സമയം ആസാം പൊലീസിനും നൽകുമെന്നും ആഗസ്റ്റ് 15ന് ശേഷം അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ പോലീസിന്റെ ബി എം ഐ വിലയിരുത്താൻ ആരംഭിക്കുമെന്നും’ ഡിജിപി ജി പി സിംഗ് ട്വീറ്റ് ചെയ്തു.
ആസാം പോലീസിൽ ഏകദേശം 70,000 ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. ഇതിൽ പൊണ്ണത്തടിയുള്ള പോലീസുകാർക്ക് ഭാരം കുറയ്‌ക്കാൻ മൂന്ന് മാസം സമയം നൽകുകയും ചെയ്യും. ഹെെപ്പോതെെറോയിഡിസം പോലുള്ള മെഡിക്കൽ കാരണങ്ങളുള്ളവരെ ഇതിൽ നിന്ന് ഒഴിവാക്കും. ആഗസ്റ്റ് 15ൽ താൻ ആയിരിക്കും ആദ്യം ബി എം ഐ എടുക്കുകയെന്നും സിംഗ് അറിയിച്ചിട്ടുണ്ട്.
സ്ഥിരമായി മദ്യപിക്കുന്നവർ, പൊണ്ണത്തടിയുള്ളവർ ഇങ്ങനെ ആയ 650 ലധികം ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അവരിൽ നിന്ന് ഡ്യൂട്ടിയ്‌ക്ക് യോഗ്യരല്ലെന്ന് കണ്ടെത്തുന്നവരോട് വിരമിക്കാൻ ആവശ്യപ്പെടുമെന്നും അറിയിച്ചതായി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് വന്നിരുന്നു. അമിത വണ്ണം, സ്ഥിരമായി മദ്യപിക്കുന്നവർ, അഴിമതി ആരോപണം ഉള്ളവർ എന്നിവരെ സേനയിൽ നിന്ന് മാറ്റുന്നതായി തീരുമാനം എടുത്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്തിടെ നടത്തിയ വെർച്വൽ മീറ്റിംഗിൽ പറഞ്ഞിരുന്നു.
Comments